ഇറാൻ ഏത് നിമിഷവും ആക്രമിച്ചേക്കാം: പ്രതിരോധം ശക്തമാക്കി ഇസ്രയേൽ, പിന്തുണയുമായി അമേരിക്ക

ടെൽ അവീവ്: ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. 48 മണിക്കൂറിനകം ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ഇതോടെ പ്രതിരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ് ഇസ്രയേൽ.

ഏപ്രിൽ ഒന്നിന് സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ ഇറാൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിലെ ഖുദ് സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തിരുന്നില്ല. ഇതിന് തക്ക ശിക്ഷ നൽകണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തെക്കൻ, മധ്യ ഇസ്രയേലിൽ ആക്രമണത്തിനാണ് സാധ്യത. തിരിച്ചടിക്കുമെന്നും അതിനു സമയക്രമം നിശ്ചയിച്ചിട്ടില്ലെന്നുമാണ് ഇറാനോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അക്രമണമുണ്ടായാൽ ഇസ്രയേലിന് പൂർണ പിന്തുണ നൽകുമെന്ന് അമേരിക്ക വ്യക്തമാക്കി. ആക്രമണത്തിന് മുതിരരുതെന്ന് ഇറാന് മുന്നറിയിപ്പും നൽകി. നിലവിലെ സ്ഥിതി മുതലാക്കി ഗാസയിൽ സമാധാനത്തിനു വിലപേശാനും യുഎസുമായുള്ള നിർത്തിവച്ച ആണവചർച്ച പുനരാരംഭിക്കാനും ഇറാൻ നീക്കം നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

യാത്ര വിലക്കി ഇന്ത്യ

ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. വിദേശകാര്യ മന്ത്രാലയമാണ് യാത്ര ഒഴിവാക്കാൻ നിർദ്ദേശം നൽകിയത്. ഇറാൻ- ഇസ്രയേൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. നിലവിൽ ഇരു രാജ്യങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാർ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെയാണ് യാത്ര വിലക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!