ആര്യയ്ക്ക് സന്ദേശങ്ങള്‍ അയച്ച ഡോണ്‍ ബോസ്‌കോ ആര്?; നിര്‍ണായക വിവരങ്ങള്‍ ഇന്ന് ലഭിക്കും; നിഗൂഢതയുടെ ചുരുളഴിക്കാന്‍ പൊലീസ്

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ യുവദമ്പതികളും പെണ്‍സുഹൃത്തും മരിച്ച സംഭവത്തില്‍, നവീന്‍ തോമസിന്റെ ലാപ്‌ടോപ്പിന്റെ ഫൊറന്‍സിക് പരിശോധനാഫലം ഇന്ന് പൊലീസിന് ലഭിക്കും. ഇതോടെ കേസില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു. മരിച്ച ആര്യയ്ക്ക് നിരന്തരം ലഭിച്ച ഇ മെയില്‍ സന്ദേശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഗൂഗിളും ഇന്ന് പൊലീസിന് കൈമാറും.

ആര്യയ്ക്ക് സ്ഥിരമായി അന്യഗ്രഹ ജീവിതത്തെക്കുറിച്ച് വിവരങ്ങള്‍ അയച്ചിരുന്ന ഡോണ്‍ ബോസ്‌കോ എന്ന ഇ-മെയില്‍ ഐഡി ആരുടേതാണെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഡോണ്‍ബോസ്‌കോ ഐഡിയില്‍നിന്ന് ആര്യയ്ക്ക് ആരാണ് മെയില്‍ അയച്ചത്?, ഏത് സെര്‍വറില്‍ നിന്നാണ് ഇവ വന്നത് തുടങ്ങിയ വിവരങ്ങളാണ് ഗൂഗിള്‍ കൈമാറുന്നത്.

നവീന്‍ തന്നെയാണ് ഡോണ്‍ ബോസ്‌കോ എന്ന വ്യാജ ഇ-മെയില്‍ ഐഡി കൈകാര്യം ചെയ്തിരുന്നതെന്ന നിഗമനത്തിലാണ് നിലവില്‍ പൊലീസ് സംഘം. മരണാനന്തര ജീവിതം എന്ന ആശയത്തിലേക്ക് ദേവിയെയും ആര്യയെയും നയിച്ചത് ദേവിയുടെ ഭര്‍ത്താവ് നവീന്‍ തന്നെയാണെന്ന് പൊലീസ് സംശയിക്കുന്നു.

ധ്യാനത്തിനായി നവീൻ മുൻപും അരുണാചലിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. അരുണാചലിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയപ്പോൾ കാർ അവിടെ ഉപേക്ഷിച്ചിരുന്നു. ഇതിൽ നിന്നാണ് ലാപ്ടോപ്പ് ലഭിച്ചത്. കൂടാതെ കാറിൽനിന്ന് പ്രത്യേക തരത്തിലുള്ള കല്ലുകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആളുകൾ അണിയുന്ന ഷാളുകളും കണ്ടെത്തി. കത്തികളും അന്യഗ്രഹജീവിയുടെ ചിത്രങ്ങളും കാറിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!