വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്തത് 8 വിക്കറ്റിന്.
സ്കോർ – ഡൽഹി ക്യാപിറ്റൽസ് 113 (18.3), റോയൽ ചലഞ്ചേഴ്സ് 115/2 ( 19.3).
മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ സ്മൃതി മന്ഥാനയാണ് 31 (39) ബംഗ്ലൂരിന് കന്നി ട്രോഫി സമ്മാനിച്ചത്. സോഫി ഡിവൈൻ 27 പന്തിൽ 32 റൺസെടുത്ത് പുറത്തായി. വൺ ഡൗണായി എത്തിയ എലിസ് പെറിയുടെ സമയോചിതമായ ബാറ്റിംഗും 35 (37)* ബംഗ്ലൂരിന് തുണയായി. റിച്ച ഘോഷ് 17 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഡൽഹിക്കായി മലയാളി താരം മിന്നു മണി ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഡൽഹി വിക്കറ്റ് പോകാതെ 64 എന്ന നിലയിൽ നിന്നാണ് 113 ന് എല്ലാവരും പുറത്തായത്.
12 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക പാട്ടീലാണ് ഡൽഹിയെ തകർത്തത്. സോഫി മോളിന്യൂക്സ് 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോൾ, മലയാളി താരം ആശ ശോഭന 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി.
27 പന്തിൽ 44 റൺസെടുത്ത ഷെഫാലി വർമ്മയാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ മെഗ് ലാനിങ് 23 പന്തിൽ 23 റൺസെടുത്തു.
ഡൽഹി ബാറ്റിംഗ് നിരയിലെ ഏഴ് പേർക്ക് രണ്ടക്കം കാണാനായില്ല.
16 വർഷമായിട്ടും കിരീടം നേടാനാവാത്ത റോയൽ ചലഞ്ചേഴ്സിൻ്റെ പുരുഷ ടീമിന്,
രണ്ടാം സീസണിൽ തന്നെ കിരീടം നേടിയാണ് വനിതാ ടീം പുതിയ ഐ പി എൽ സീസണ് ആത്മവിശ്വാസം പകരുന്നത്.
വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്
