എറണാകുളം : ചോറ്റാനിക്കര ക്ഷേത്രത്തില്‍ മകം തൊഴല്‍ ഇന്ന്. പുലർച്ചെ ഓണക്കുറ്റിച്ചിറയില്‍ ആറാട്ടും ഇറക്കിപ്പൂജയും നടത്തിയതോടെ മകം ചടങ്ങുകള്‍ക്ക് തുടക്കമായി.
പുലർച്ചെ മുതൽ തന്നെ വൻ ഭക്തജനത്തിരക്ക് ആണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി നിരവധി ഭക്തജനങ്ങൾ ഇന്നലെ തന്നെ ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്.
ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മകം ദർശനത്തിനായി നട തുറക്കുക. ഉച്ചയ്‌ക്ക് ഒന്ന് മുതല്‍ മൂന്നുവരെ സ്പെഷ്യല്‍ നാദസ്വരം. രാത്രി 10.30 വരെ ഭക്തർക്ക് മകം തൊഴാൻ സമയം ക്രമീകരിച്ചിട്ടുണ്ട്. രാത്രി 11-ന് മങ്ങാട്ട് മനയിലേക്ക് പുറപ്പാട്ട് ഇറക്കി പൂജയ്‌ക്ക് ശേഷം തിരികെ ക്ഷേത്രത്തിലേക്ക്. തുടർന്ന് മകം വിളക്കിനെഴുന്നളളിപ്പ്.
മകം ദർശിക്കാനെത്തുന്ന ഭക്തർക്ക് വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ ചോറ്റാനിക്കരയില്‍ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ചോറ്റാനിക്കര സ്കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള ബീമാ ഗ്രൗണ്ട് ചോറ്റാനിക്കര പെട്രോള്‍ പമ്പിന് മുൻവശത്തെ ഗ്രൗണ്ട് എന്നിവടങ്ങളിലും വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി ദേവസ്വം അധികൃതർ അറിയിച്ചു.
