ഇസ്ലാമബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് റിസ്‍വാൻ, ഇമാം ഉൾ ഹഖ് എന്നിവർക്കെതിരെ അന്വേഷം ശക്തമാക്കി ദേശീയ സൈബർ ക്രൈം ഇൻവസ്റ്റിഗേഷൻ എജൻസി (എൻസിസിഐഎ). ഡ്രസിങ് റൂം വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം. ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിനു പിന്നാലെ ഇരു താരങ്ങളേയും നാട്ടിലേക്ക് തിരിച്ചയിച്ചിരുന്നു. ഇരുവരേയും ടെസ്റ്റ് ടീമിൽ നിന്നു ഒഴിവാക്കുകയും ചെയ്തു. ഇരുവരുടേയും ഫോണുകൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പിടിച്ചെടുത്ത് അന്വേഷണ ഏജൻസിക്ക് കൈമാറിയതായും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇരു താരങ്ങളോടും എൻസിസിഐഎയുടെ ലാഹോർ ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ഇരുവരും ഹാജരായി രണ്ട് മണിക്കൂറോളം ചോദ്യങ്ങളെ നേരിട്ടു. ഉത്തരം നൽകാൻ സമയം വേണമെന്നു ഇരുവരും അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്.
ഇംഗ്ലണ്ട് പരമ്പരയ്ക്കിടെയാണ് ഡ്രസിങ് റൂം വിവരങ്ങൾ ചോർത്തിയെന്ന ആരോപണം ഉയർന്നു വന്നത്. പാക് ടീമിലെ മൂന്നാമതൊരു താരത്തിനു കൂടി എൻസിസിഐഎ മുന്നറിയിപ്പ് നൽകിയതായി വിവരമുണ്ട്. എന്നാൽ ഈ അന്വേഷണത്തെക്കുറിച്ചോ താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്തുതിനെ കുറിച്ചോ പിസിബി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് തോറ്റതിനു പിന്നാലെ റിസ്‍വാനും ഇമാം ഉൾ ഹഖും ഉൾപ്പെടെയുള്ള 7 താരങ്ങളേയും പരിശീലകൻ സർഫറാസ് അഹമ്മദ്, ബൗളിങ് കോച്ച് ഉമർ ഗുൽ എന്നിവരേയും പാകിസ്ഥാൻ നാട്ടിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. സൽമാൻ ആഘ, അലി ഉസ്മാൻ, ആമിർ ജമാൽ, ഉവൈസ് സഫർ, ഖുറം ഷെഹ്സാദ് എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയ മറ്റ് താരങ്ങൾ.
