തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ കേഴമാന്‍ ഗെയ്റ്റില്‍ കുടുങ്ങി കിടന്നു. ഏതാണ്ട് ഒന്നര മണിക്കൂറോളമാണ് മാൻ ദുരിതമനുഭവിച്ചത്. ഒടുവിൽ വനപാലകരെത്തി മാനിനെ രക്ഷപ്പെടുത്തി.
വണ്ടിപ്പെരിയാർ വള്ളക്കടവ് ദ്വാരക വീട്ടില്‍ തങ്കച്ചന്റെ വീടിന് സമീപത്തെ ഗെയ്റ്റില്‍ ആണ് കേഴമാന്‍ കുടുങ്ങിയത്. റോഡില്‍ നിന്നു മുകള്‍ ഭാഗത്തേയ്ക്ക് കേഴമാന്‍ ഓടി പോകുന്നതിനിടയിലാണ് ഗെയ്റ്റിന്റെ അഴിക്കുള്ളില്‍ കുടുങ്ങിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ വള്ളക്കടവ് ചെക്ക്‌പോസ്റ്റില്‍ വിവരമറിയിച്ചു.
ഒന്നര മണിക്കുറിന് ശേഷം വനപാലകര്‍ എത്തി പത്ത് മിനിറ്റ് നേരത്തെ പരിശ്രമത്തിനു ഒടുവിൽ കേഴമാനെ രക്ഷപ്പെടുത്തുകയായിരുന്നു. അഴിക്കുള്ളില്‍ കുടുങ്ങിയ കേഴമാന് വയറിന്റെ ഭാഗത്ത് മുറിവ് ഉണ്ടായിട്ടുണ്ട്. രക്ഷപ്പെട്ട കേഴമാന്‍ പിന്നീട് പെരിയാര്‍ നീന്തി കടന്ന് വന മേഖലയിലേയ്ക്ക് കയറി.
