മുജ്തബ ഖമേനി ഗുരുതര നിലയിലെന്ന് ഇസ്രയേല്‍ മാധ്യമം; ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ പുതിയ വിഡിയോ ഇറാന്‍ പുറത്തുവിട്ടു. ഖമേനി അതീവ ഗുരുതര നിലയിലാണെന്ന് ഇസ്രയേല്‍ മാധ്യമമായ ജെറുസലേം പോസ്റ്റിന്റെ റിപ്പോര്‍ട്ടിന് മറുപടിയായാണ് മെഹര്‍ ന്യൂസ് ഏജന്‍സി വിഡിയോ പുറത്തുവിട്ടത്. ആദ്യമായാണ് ഇറാന്‍ മുജ്തബയുടെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്. എന്നാല്‍ ഈ വിഡിയോ എന്നാണ് ചിത്രീകരിച്ചതെന്ന വിവരം വ്യക്തമല്ല.

മുജ്തബയുടെ ആരോഗ്യനില ആശങ്കാജനകമാണെന്നും ഔദ്യോഗികചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരി 28ന് മുന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയുടെ മരണത്തിന് ഇടയാക്കിയ വ്യോമാക്രമണത്തില്‍ മുജ്തബയ്ക്ക് ഗുതര പരിക്കേറ്റെന്നും അതിനാലാണ് പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെടാത്തതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് വിഡിയോ പുറത്തുവിട്ടുകൊണ്ട് ഇറാന്‍ വ്യക്തമാക്കി.

അതേസമയം, പിതാവിന്റെ സ്ഥാനത്തേക്ക് എത്തിയെങ്കിലും സുരക്ഷാ ഭീഷണികള്‍ കാരണം മുജ്തബ പൂര്‍ണമായും ഒളിവില്‍ പോവുകയായിരുന്നു. അധികാരമേറ്റ ശേഷം ഇതുവരെ അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയോ ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യുകയോ ചെയ്തിട്ടില്ല. സുരക്ഷിതമായ രഹസ്യകേന്ദ്രത്തില്‍ കഴിയുന്ന അദ്ദേഹം, മധ്യസ്ഥരുടെ വലിയ ശൃംഖല വഴിയാണ് നിലവില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നത്. എഴുതി തയാറാക്കിയ പ്രസ്താവനകള്‍ മാത്രമാണ് അദ്ദേഹത്തിന്റേതായി പുറത്തുവരുന്നത്.

മുജ്തബ ഖമേനി നിലവില്‍ ഇറാനില്‍ ഇല്ലെന്ന് സൗദി മാധ്യമമായ ‘അല്‍-ഹദത്’ ജൂലൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാന്റെ ഉന്നത സൈനിക നേതൃത്വം പൂര്‍ണമായും ഇല്ലാതാക്കപ്പെട്ടതായും വ്യോമാക്രമണത്തിനു ശേഷം ഖമനയി 90 ശതമാനവും ഇല്ലാതായ അവസ്ഥയിലാണെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അവകാശപ്പെട്ടിരുന്നു. എന്നാല്‍ മുജ്തബ ഖമേനിക്ക് ഏറ്റ പരുക്കുകള്‍ നിസാരമാണെന്നാണ് ഇറാന്റെ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി വിശദീകരിച്ചത്. തന്ത്രപ്രധാന തീരുമാനങ്ങള്‍ക്ക് ഖമേനി നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും ഭരണകൂടം അവകാശപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!