‘നാവികസേനയില്‍ കുര്‍ത്തയും പൈജാമയും’: പുത്തന്‍ ഡ്രസ് കോഡുമായി കേന്ദ്രം

നാവിക സേനയിലെ മെസ്സുകളില്‍ കുര്‍ത്തയും പൈജാമയും ധരിക്കാന്‍ അനുമതി. ഇന്ത്യയുടെ പാരമ്പര്യം തിരിച്ചു കൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. അഡ്മിറല്‍ ആര്‍ ഹരികുമാറിന്റെ അധ്യക്ഷതയില്‍ നടന്ന നേവല്‍ കമാന്റര്‍മാരുടെ യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

മെസില്‍ പാരമ്പര്യമായുള്ള വസ്ത്രത്തിനൊപ്പം സ്ലീവ്‌ലെസ് ജാക്കറ്റും ഉപയോഗിക്കാം. ഒപ്പം ഫോര്‍മല്‍ ഷൂവോ അല്ലെങ്കില്‍ സാന്‍ഡല്‍സോ ഉപയോഗിക്കാം. കുര്‍ത്ത സോളിഡ് ടോണായിരിക്കണം. ഒപ്പം കാല്‍മുട്ടിനോളം നീളം വേണം. സ്ലീവില്‍ കഫ് ലിങ്ക്‌സ് അല്ലെങ്കില്‍ ബട്ടന്‍സോടുകൂടിയ കഫുകള്‍ ഉണ്ടായിരിക്കണം. വീതികുറഞ്ഞ പൈജാമയ്ക്ക് കോണ്‍ട്രാസ്റ്റിംഗ് ടോണ്‍ ആയിരിക്കണം. ട്രൗസറുകള്‍ക്ക് അനുസൃതമായി ചേരുന്നതും ഇലാസ്റ്റിക്ക് അരക്കെട്ടും സൈഡ് പോക്കറ്റുകളും ഉള്‍ക്കൊള്ളുന്നതായിരിക്കണം.

സ്ലീവ്ലെസ്, സ്ട്രെയിറ്റ് കട്ട് വെയ്സ്റ്റ്കോട്ട് അല്ലെങ്കില്‍ ജാക്കറ്റ് എന്നിവയ്ക്കൊപ്പം ചേരുന്ന പോക്കറ്റ് സ്‌ക്വയര്‍ ഉപയോഗിക്കാം. വനിതാ ഓഫീസര്‍മാര്‍ക്ക് കുര്‍ത്ത- ചുരിദാര്‍ അല്ലെങ്കില്‍ കുര്‍ത്താ പലാസോ എന്ന ഓപ്പഷനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ ഡ്രസ് കോഡ് യുദ്ധക്കപ്പലുകള്‍ക്കും അന്തര്‍വാഹിനികള്‍ക്കും ബാധകമല്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം ഉദ്യോഗസ്ഥരുടെ തോള്‍ മുദ്രയില്‍ ഛത്രപതി ശിവജി മഹാരാജാവിന്റെ പാരമ്പര്യവും പൈതൃകവും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഓഫീസര്‍മാര്‍ ബാറ്റണ്‍ ഉപയോഗിക്കുന്ന സംമ്പ്രദായവും ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!