മുസാഫറാബാദ് : പാക് അധീന കശ്മീരിലെ മുസാഫറാബാദിന് സമീപം പാകിസ്താൻ സൈന്യത്തിന്റെ എം.ഐ-17 ഹെലികോപ്റ്റർ തകർന്നുവീണ് 21 സൈനികർ മരിച്ചു. നീലം വാലി സെക്ടറിലേക്ക് സൈനികരെ എത്തിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പാകിസ്താൻ സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഐ.എസ്.പി.ആർ അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിൽ ഹെലികോപ്റ്ററിന് ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് സൂചന. അടിയന്തര ലാൻഡിങ്ങിന് പൈലറ്റുമാർ ശ്രമിച്ചെങ്കിലും ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് തകർന്നുവീണതായി അധികൃതർ വ്യക്തമാക്കി. ഹെലികോപ്റ്ററിലുണ്ടാ യിരുന്ന എല്ലാവരും അപകടത്തിൽ മരിച്ചു.
മരണപ്പെട്ട സൈനികരുടെ തിരിച്ചറിയൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ അനുശോചനം രേഖപ്പെടുത്തി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം അറിയിച്ചു.
പാകിസ്താനിൽ അടുത്ത കാലത്തായി സൈനിക വിമാന-ഹെലികോപ്റ്റർ അപകടങ്ങൾ വർധിക്കുന്നത് വ്യോമയാന സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാക്കുന്നുണ്ട്. 2025 സെപ്റ്റംബറിൽ ഗിൽഗിത്-ബാൾട്ടിസ്ഥാനിലെ ഡയാമർ ജില്ലയിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഓഗസ്റ്റിൽ മൊഹ്മന്ദ് ജില്ലയിൽ ഉണ്ടായ മറ്റൊരു അപകടത്തിൽ രണ്ട് പൈലറ്റുമാരും മൂന്ന് ജീവനക്കാരും മരണപ്പെട്ടിരുന്നു.
