കണ്ണൂർ : വാണിയപ്പാറ പള്ളി കല്ലറയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കല്ലറ തുറന്ന് പരിശോധിക്കാൻ അന്വേഷണസംഘം.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തില്‍ തീരുമാനം. സെമിത്തേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട മൃതദേഹം വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേത് ആണെന്ന് കണ്ടെത്തിയതിന് പിന്നാലെ കേസെടുക്കാനും തീരുമാനം.
കല്ലറ തുറന്ന് പരിശോധിക്കാൻ നാളെ ആർഡിയോയുടെ അനുമതി തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കല്ലറയ്ക്ക് പൊലീസ് കാവല്‍ ഉണ്ടാവും. അന്വേഷണം തൃപ്തികരമാണെന്ന് പള്ളി വികാരിയും വ്യക്തമാക്കി.
കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് ചർച്ച് പള്ളി സെമിത്തേരിയിലെ കല്ലറയില്‍ സംസ്കരിച്ച മൃതദേഹത്തിന് അരികില്‍ നിന്നാണ് പായയില്‍ പൊതിഞ്ഞ രീതിയില്‍ മറ്റൊരു മൃതദേഹം കണ്ടെത്തിയത്.
ഇതിന് പിന്നാലെ ആണ് 10 വർഷം മുമ്പ് കാണാതായ സിജോ സ്കറിയയുടെ കുടുംബം അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
2014ല്‍ വീട്ടുകാരുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഭാര്യയ്ക്കൊപ്പം വാണിയപ്പാറയുള്ള ഭാര്യവീട്ടിലേക്ക് പോയതായിരുന്നു സിജോ സ്കറിയ. പിന്നീട് വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല.
