ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക കേന്ദ്രമായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഉണ്ടായ ശക്തമായ സ്‌ഫോടനം ആശങ്ക പരത്തി. ബാർസാൻ ഗ്യാസ് സപ്ലൈ പ്ലാന്റിലുണ്ടായ അപകടത്തിൽ 54 തൊഴിലാളികൾക്ക് പരിക്കേറ്റതായും 18 പേരെ കാണാതായതായും റിപ്പോർട്ടുകൾ.
ഞായറാഴ്ച രാത്രിയോടെയുണ്ടായ സ്‌ഫോടനത്തെ തുടർന്ന് പ്ലാന്റിൽ വൻ തീപിടിത്തമുണ്ടായി. ഇറാൻ ആക്രമണത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് വിവരം. ഖത്തർ എനർജി സംഭവത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.
ആഗോള പ്രകൃതിവാതക വിതരണത്തിൽ നിർണായക പങ്കുവഹിക്കുന്ന ഖത്തറിലെ പ്രധാന ഊർജകേന്ദ്രത്തിലാണ് അപകടമുണ്ടായത്. ഇതോടെ അന്താരാഷ്ട്ര ഊർജവിപണിയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
മാർച്ചിൽ ഇതേ മേഖലയ്ക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിന് പിന്നാലെ ഉൽപ്പാദനം നിർത്തിവെച്ചിരുന്നു. അതിനുശേഷം പുനരാരംഭ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് പുതിയ ദുരന്തം. കാണാതായവർക്കായുള്ള രക്ഷാപ്രവർത്തനവും തിരച്ചിലും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
