വാഷിങ്ടന്‍: കഴിഞ്ഞ ദിവസം ഒപ്പുവച്ച സമാധാനക്കരാര്‍, ഇറാന്റെ നിരുപാധിക കീഴടങ്ങലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ അധികാരത്തിന് പരിധി കല്‍പ്പിക്കാനാകില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിക്കവേ അവകാശപ്പെട്ടു. യുദ്ധം ആഗോള സാമ്പത്തിക ഞെരുക്കത്തിന് കാരണമാകരുതെന്ന് കരുതിയാണ് താന്‍ സമാധാന ശ്രമം നടത്തിയതെന്നും ട്രംപ് പറഞ്ഞു.
യുഎസും ഇറാനും തമ്മിലുണ്ടായ സംഘര്‍ഷം ഹോര്‍മുസ് കടലിടുക്കിലൂ ടെയുള്ള ചരക്ക് നീക്കത്തെ തടസപ്പെടു ത്തിയിരുന്നു. യുദ്ധം തുടര്‍ന്നാല്‍ അത് വലിയ ആഗോള പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നതിനാലാണ് അമേരിക്കന്‍ ഭരണകൂടം സമാധാനക്കരാറിന് തയ്യാറായതെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്ന ഇടക്കാല കരാര്‍ പ്രകാരം, 60 ദിവസത്തിനുള്ളില്‍ എല്ലാ കാര്യങ്ങളിലും ചര്‍ച്ച നടത്തി ധാരണയില്‍ എത്തേണ്ടതുണ്ട്.
ഹോര്‍മുസിലൂടെയുള്ള ഗതാഗതം സാധാരണ നിലയിലാക്കുന്നതു കൂടാതെ ഇറാന്റെ ആണവ പദ്ധതി നിയന്ത്രിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും കരാറില്‍ പരാമര്‍ശിക്കുന്നുണ്ട്. യുഎസ് ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു. മൂന്നര മാസം നീണ്ട സംഘര്‍ഷങ്ങള്‍ക്കാണ് കരാറിലൂടെ വിരാമമായത്.
കരാറിലെ പ്രധാന വ്യവസ്ഥകള്‍
60 ദിവസത്തിനുള്ളില്‍ അന്തിമ കരാറിലെത്തണം.
ഇറാനിലേര്‍പ്പെടുത്തിയ നാവിക വിലക്ക് യുഎസ് 30 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കും. അതുവരെ യുദ്ധത്തിനു മുന്‍പ് ഇറാനിലേക്കുണ്ടായിരുന്ന ഗതാഗതത്തിന് ആനുപാതികമായ കപ്പലുകള്‍ക്ക് അനുമതി നല്‍കും.
ഹോര്‍മുസ് കടലിടുക്ക് തുറക്കും. 60 ദിവസത്തേക്ക് ഹോര്‍മുസില്‍ ടോള്‍ നല്‍കേണ്ട. പിന്നീട് ഒമാനും മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് ഹോര്‍മുസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിശാലമായ കരാറില്‍ ഇറാനെത്തണം.
ഇറാന്റെ പുനരുദ്ധാരണത്തിനും സാമ്പത്തിക വികസനത്തിനുമായി 30,000 കോടി ഡോളറിന്റെ ഫണ്ട്.
ഇറാനെതിരെയുള്ള എല്ലാ ഉപരോധങ്ങളും നീക്കും.
ഇറാന്‍ ഒരിക്കലും ആണവായുധം വികസിപ്പിക്കില്ല. ഇറാനിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഐഎഇഎയുടെ മേല്‍നോട്ടത്തില്‍ മാറ്റും.
