വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ യാഥാർത്ഥ്യമായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫ്രാൻസിൽ വെച്ചാണ് ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചതെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, ഇത് അന്തിമ സമാധാന കരാറല്ലെന്നും നിലവിൽ ഒപ്പുവെച്ചിരിക്കുന്നത് ഒരു ധാരണാപത്രം മാത്രമാണെന്നും ട്രംപ് വ്യക്തമാക്കി. കരാറിലെ വ്യവസ്ഥകൾ ഇറാൻ പാലിക്കാത്ത പക്ഷം സൈനിക നടപടികൾ വീണ്ടും ആരംഭിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
ഫ്രാൻസിലെ എവിയനിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഈജിപ്തുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. മാസങ്ങളായി തുടരുന്ന സംഘർഷത്തിന് വിരാമമിടാൻ അമേരിക്കയും ഇറാനും ചേർന്ന് സമാധാന കരാറിലേക്കെത്താനുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ കരാറിലെ നിബന്ധനകൾ കൃത്യമായി പാലിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച ട്രംപ്, അങ്ങനെ സംഭവിച്ചില്ലെങ്കിൽ യുദ്ധസാഹചര്യം വീണ്ടും രൂപപ്പെടാമെന്നും മുന്നറിയിപ്പ് നൽകി.
