കൊച്ചി: മാസപ്പടി കേസില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കരിമണല്‍ കമ്പനിയായ സിഎംആര്‍എലിലെ ജീവനക്കാര്‍ ഇന്ന് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ഹാജരായേക്കും.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിലടക്കം പരിശോധന നടത്തി ശേഖരിച്ച തെളിവുകളുടെ അടക്കം അടിസ്ഥാന ത്തിലായിരിക്കും ചോദ്യം ചെയ്യല്‍. പിണറായി വിജയന്‍റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണ ടിയോട് നാളെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അഭിഭാഷകൻ മുഖാന്തരം വീണ അവധി അപേക്ഷ നൽകിയിരിക്കുകയാണ്. ഇത് ഇ ഡി ഉദ്യോഗസ്ഥർ പരിശോധിച്ച് തീരുമാനം എടുക്കും.
സിഎംആർഎൽ എംഡി എസ്, എൻ ശശിധരൻ കർത്തയും ജീവനക്കാർക്കുമടക്കം 9 പേർക്കാണ് ആദ്യ ഘട്ട നോട്ടീസ്. കരിമണൽ കമ്പനിയിൽ നിന്ന് എന്തിന് പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് പിണറായി വിജയന്‍റെ മകൾ വീണ തൈക്കണ്ടിക്ക് ഇഡി നല്‍കിയ നിർദ്ദേശം. ഇല്ലാത്ത ചെലവുകൾ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സിഎംആർഎല്ലുമായി ബന്ധപ്പെട്ട് നടന്നെന്ന എസ്എഫ്ഐഒ കണ്ടെത്തലിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി വീണയെ ചോദ്യം ചെയ്യാൻ വിളിച്ചത്.
കമ്പനിയിൽ നിന്ന് വീണയ്ക്ക് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 2.78 കോടി രൂപയും എംപവർ ഇന്ത്യ ക്യാപിറ്റലിൽ നിന്ന് 50 ലക്ഷം വായ്പയും ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇഡി അന്വേഷണം.
സിഎംആർഎൽ എംഡി ശശിധരൻ കർത്ത മകൻ ശരൺ എസ് കർത്ത ശശിധരൻ കർത്തയുടെ ഭാര്യ അടക്കമുള്ള കുടുംബാഗങ്ങള്‍ക്കും കമ്പനി ജീവനക്കാരായ ചീഫ് ഫിനാൻസ് ഓഫീസർ കെ.എസ് സുരേഷ് കുമാർ, സീനിയർ മാനേജർ എൻ സി ചന്ദ്ര ശേഖരൻ, അഞ്ജു റേച്ചൽ കുരുവിള, അടക്കമുള്ള ജീവനക്കാർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ശശിധരൻ കർത്ത തിങ്കളാഴ്ചയാണ് ഹാജരാകേണ്ടത്
