നാലായിരം ടണ്ണിലേറെ ഓയിലുമായി പോയ റഷ്യൻ കപ്പല്‍ കരിങ്കടലില്‍ തകര്‍ന്നു…

നാലായിരം ടണ്‍ ഓയിലുമായി പോയ റഷ്യൻ ടാങ്കർ കപ്പല്‍ കരിങ്കടലില്‍ തകർന്നു. വലിയ പാരിസ്ഥിതിക ആഘാതമുണ്ടാകുന്നതാണ് കൊടുങ്കാറ്റിലുണ്ടായ അപകടമെന്നാണ് ഗാർഡിയൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.ഞായറാഴ്ചയാണ് റഷ്യയുടെ ടാങ്കർ കപ്പല്‍ കൊടുങ്കാറ്റില്‍പ്പെട്ട് മുങ്ങിയത്.    

വോള്‍ഗോനെഫ്റ്റ് 212 എന്ന റഷ്യൻ ടാങ്കർ കപ്പല്‍ രണ്ടായി ഒടിഞ്ഞാണ് മുങ്ങിയത്. കപ്പലിന്റെ അഗ്രഭാഗം അപകടത്തിന് പിന്നാലെ കുത്തനെ നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിരുന്നു.

കെർച്ച്‌ ഉള്‍ക്കടലില്‍ നിന്ന് ക്രീമിയയിലേക്ക് പോവുകയായിരുന്ന കപ്പല്‍ ക്രീമിയയില്‍ നിന്ന് 8 കിലോമീറ്റർ അകലെയായാണ് കരിങ്കടലില്‍ തകർന്നത്. സംഭവത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് രണ്ട് ക്രിമിനല്‍ കേസുകളാണ് റഷ്യ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 136 അടി നീളമുള്ള കപ്പലില്‍ 15 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ മരിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 4300 ഗുണ നിലവാരം കുറഞ്ഞ ഇന്ധന എണ്ണ ആയിരുന്നു കപ്പലിലുണ്ടായിരുന്നത്.

അപകടത്തിന് പിന്നാലെ ടഗ്ബോട്ടുകളും   മില്‍ എംഐ 8 ഹെലികോപ്ടറും ഉപയോഗിച്ച്‌ റഷ്യ ഇതിനോടകം രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 12 പേരെ ഇതിനോടകം അപകടമുണ്ടായ സ്ഥലത്ത് നിന്ന് രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. ഇതില്‍ 11 പേർ ചികിത്സയില്‍ കഴിയുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ തന്നെ സമാന സ്ഥലത്ത് മറ്റൊരു ചരക്കു കപ്പലും അപകടത്തില്‍ പെട്ടിരുന്നു. നാല് ടണ്‍ എണ്ണയാണ് വോള്‍ഗോനെഫ്റ്റ് 239 എന്ന ഈ കപ്പലിലുണ്ടായിരുന്നത്. കടലിലെ ഇന്ധ ചോർച്ചയേക്കുറിച്ച്‌ നിലവില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

55 വർഷം പഴക്കമുള്ള കപ്പലാണ് അപകടത്തില്‍പ്പെട്ടത്. സെന്റ് പീറ്റേഴ്സ്ബർഗില്‍ രജിസ്റ്റർ ചെയ്ത ഈ കപ്പലില്‍ അടുത്തിടെയാണ് അറ്റകുറ്റ പണികള്‍ നടത്തിയത്. കപ്പലിന്റെ മധ്യ ഭാഗത്ത് നിന്ന് വലിയൊരു ഭാഗം മുറിച്ച്‌ മാറ്റിയ ശേഷം വീണ്ടും വെല്‍ഡ് ചെയ്ത് ചേർത്തിരുന്നു. ഈ വെല്‍ഡ് ചെയ്ത ഭാഗത്ത് വച്ചാണ് കപ്പല്‍ രണ്ടായി ഒടിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!