മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു

പറവൂർ : മുൻ ചാലക്കുടി എം.പിയും എറണാകുളം ഡി.സി.സി മുൻ പ്രസിഡന്റുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു വിയോഗം.

കോൺഗ്രസിന്റെ മുൻനിര നേതാക്കളിലൊരാളായ അദ്ദേഹം എറണാകുളം ജില്ലയിലെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമായിരുന്നു.

കെ.എസ്.യു വിലൂടെയാണ് പൊതുരംഗത്തേക്ക് പ്രവേശിച്ചത്. കെ.എസ്.യു എറണാകുളം ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. തുടർന്ന് എറണാകുളം ഡി.സി.സി പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം പാർട്ടിയെ ജില്ലയിൽ ശക്തമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

കെ.പി.സി.സി സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഹൈക്കമാൻഡ് പ്രതിനിധിയായി ലക്ഷദ്വീപിലും പ്രവർത്തിച്ചിട്ടുണ്ട്.

2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പുതുതായി രൂപീകരിക്കപ്പെട്ട ചാലക്കുടി മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ പതിനഞ്ചാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാർലമെന്റിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച അദ്ദേഹം ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ, കൊച്ചിൻ യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പറവൂർ നഗരസഭയിൽ പത്ത് വർഷത്തോളം കൗൺസിലറുമായിരുന്നു.
1950 ഏപ്രിൽ 4-ന് നോർത്ത് പറവൂരിൽ ജനിച്ച അദ്ദേഹം ആലുവ യു.സി കോളേജിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്.

ഭാര്യ : സുമം ധനപാലൻ
മക്കൾ:പരേതനായ ബ്രിജിത്, മിലാഷ്(യുകെ).
സംസ്കാരം പിന്നീട് നടക്കും.

കെ.പി. ധനപാലന്റെ വിയോഗത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!