സത്യസന്ധതയ്ക്ക് അംഗീകാരം; മലയാളി യുവാവിനെ ആദരിച്ച് ദുബൈ പൊലീസ്

ദുബൈ: വീണ് കിട്ടിയ ഒരുലക്ഷം ദിര്‍ഹം പൊലീസിനെ ഏല്‍പിച്ച മലയാളി യുവാവിന് ദുബൈ പൊലീസിന്റെ കൈയ്യടി. സത്യസന്ധതയ്ക്കുള്ള ആദരവായി മലയാളിയായ മുഹമ്മദ് അലിയെ ദുബൈയിലെ അല്‍ റഫ പൊലീസ് സ്റ്റേഷന്‍ ആദരിച്ചു.

ഷിപ്പിങ് ബിസിനസ് നടത്തുന്ന സ്വകാര്യ കമ്പനി ഉടമയുടെ പണമാണ് നഷ്ടമായത്. തനിക്ക് ഇത്രയും വലിയൊരു തുക നഷ്ടപ്പെട്ട വിവരം ഉടമ അറിഞ്ഞിരുന്നില്ല. ബാങ്കില്‍ നിന്ന് 200,000 ദിര്‍ഹം(ഏകദേശം 25 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) പിന്‍വലിച്ച് ഒരു പേപ്പര്‍ കവറിലിട്ട്, ശരിയായി അടയ്ക്കാതെ വേഗത്തില്‍ കാറില്‍ കയറാനായി പോയി.ഇതിനിടയില്‍ 100,000 ദിര്‍ഹം അടങ്ങിയ ഒരുകെട്ട് പണം അദ്ദേഹം അറിയാതെ താഴെപ്പോയി. പണം നഷ്ടപ്പെട്ടതറിയാതെ ഉടമ കാറില്‍ കയറി പോവുകയും ചെയ്തു.

പാര്‍ക്കിങ് സ്ഥലത്ത് മുഹമ്മദ് അലി പണം കിടക്കുന്നത് കണ്ടു. പണത്തിന്റെയും അത് കിടന്നിരുന്ന സ്ഥലത്തിന്റെയും ചിത്രം ഫോണില്‍ പകര്‍ത്തിയ ശേഷം, നേരെ പണവുമായി അല്‍ റഫ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. പൊലീസിന് അത് കൈമാറുകയും പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് ചിത്രങ്ങള്‍ കാണിച്ച് ബോധ്യപ്പെടുത്തി. തുടര്‍ന്ന് പണം നഷ്ടപ്പെട്ടയാളെക്കുറിച്ച് അല്‍ റഫ പൊലീസ് സ്റ്റേഷന്‍ ഉടന്‍ അന്വേഷണം തുടങ്ങി. മൂന്ന് മണിക്കൂറിനുള്ളില്‍ ഉടമയെ കണ്ടെത്തുകയും ചെയ്തു. പൊലീസ് ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അദ്ദേഹം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ അദ്ദേഹം പണം കൈപ്പറ്റി.

അല്‍ റഫ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ അഹമ്മദ് ഉബൈദ് ബിന്‍ ഹുദൈബ, ഡെപ്യൂട്ടി കേണല്‍ സാലിഹ് ഹസ്സന്‍ അല്‍ മര്‍സൂഖി, അല്‍ റഫ പൊലീസ് സ്റ്റേഷനിലെ കസ്റ്റമര്‍ ഹാപ്പിനസ് വിഭാഗം മേധാവി ക്യാപ്റ്റന്‍ അലി ഹാജി അല്‍ ബലൂഷി എന്നിവര്‍ ചേര്‍ന്ന് മുഹമ്മദ് അലിയെ സ്വീകരിക്കുകയും അദ്ദേഹത്തിന്റെ സത്യസന്ധയില്‍ ആദരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!