ബെംഗളൂരു: കർണ്ണാടകത്തിൽ ഭരണരംഗത്തുള്ള തർക്കം സമവായത്തിലേക്ക്. ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി പദവിയിലേക്ക്
മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ ആഴ്ച തന്നെ രാജിവെയ്ക്കും. കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം സിദ്ദരാമയ്യ ഉടൻ രാജിവെക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി അധികാരത്തി ലെത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് ഡികെ ശിവകുമാറിനെ പിന്തുണക്കുന്നുവെന്നാണ് വിവരം.
സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി രാജ്യസഭയിലേക്ക് അയക്കാനാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്ന തെന്ന് റിപ്പോർട്ടുകൾ പറയുന്നു. സിദ്ധരാമയ്യക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഇന്നലെ ദില്ലിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കൾ സിദ്ധരാമയ്യയുമായും ഡി.കെ. ശിവകുമാറുമായും പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.
എന്നാൽ നേതൃമാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നാണ് കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. രാജ്യസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് നേതാക്കൾ ഒത്തുചേർന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
സിദ്ധരാമയ്യ വെള്ളിയാഴ്‌ചയോടെ തന്റെ തീരുമാനം അറിയിക്കുമെന്നും തുടർന്ന് നിയമസഭാ കക്ഷി യോഗം വിളിച്ചു ചേർക്കുമെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള അനൗദ്യോഗിക വിവരം.
