ചില്ലിക്കൊമ്പന്റേത് മുങ്ങി മരണം; ആത്മഹത്യ വാദം തള്ളി തമിഴ്‌നാട് ഫോറസ്റ്റ് അധികൃതര്‍

പാലക്കാട്: ആളിയാര്‍ ഡാമില്‍ നിന്ന് ജലസേചനത്തിന് വെള്ളം കൊണ്ടുപോകുന്ന കോണ്‍ടൂര്‍ കനാലില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടുകൊമ്പന്‍ ചില്ലിക്കൊമ്പന്റേത് മുങ്ങി മരണമെന്ന് തമിഴ്‌നാട് വനം വകുപ്പ് അധികൃതര്‍. ആനയുടെ അടിവയറ്റില്‍ ഒരു മുറിവുണ്ടായിരുന്നു. മറ്റൊരു ആനയുമായുള്ള സംഘട്ടനത്തില്‍ കുത്തേറ്റതാകാനാണ് സാധ്യതയെന്നും തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

കോണ്‍ടൂര്‍ കനാലിന്റെ റാമ്പില്‍ നിന്ന് വെള്ളം കുടിക്കുകയായിരുന്ന ആന കാല്‍ വഴുതി കനാലില്‍ വീഴുകയായിരുന്നു. വീതി കുറഞ്ഞ കനാലില്‍ 16 അടി വെള്ളം ഉണ്ടായിരുന്നു. മാത്രമല്ല ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. പരിക്കും ശക്തമായ ഒഴുക്കും മൂലം ആനയ്ക്ക് നീന്താന്‍ കഴിഞ്ഞില്ല എന്ന് കരുതുന്നു. വിവരം അറിഞ്ഞ ഉടന്‍ അധികൃതരെ അറിയിച്ചു കനാലിലെ ഒഴുക്ക് നിയന്ത്രിച്ചെങ്കിലും ആന അപ്പോഴേക്കും അവശനായി കഴിഞ്ഞിരുന്നുവെന്ന് പൊള്ളാച്ചി വനം റേഞ്ച് ഓഫീസ് അധികൃതര്‍ പറഞ്ഞു.

ചില്ലിക്കൊമ്പന്‍ ജീവനൊടുക്കിയതാവാമെന്ന തരത്തില്‍ ചിലര്‍ സംശയം ഉന്നയിച്ചിരുന്നു. കനാലില്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ ചില്ലിക്കൊമ്പന്‍ രക്ഷപ്പെടാനുള്ള ശ്രമങ്ങളൊന്നും നടത്താതിരുന്നതാണ് ചില്ലക്കൊമ്പന്റേത് ആത്മഹത്യയാണോയെന്ന തരത്തിലുള്ള പ്രചാരണത്തിന് പിന്നിലുള്ളത്. ആനയെ കരക്കുകയറാന്‍ പ്രേരിപ്പിക്കുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നിട്ടും ചില്ലിക്കൊമ്പന്‍ അതിനുശ്രമിക്കാതെ മരണം വരിച്ചുവോ എന്നതാണ് ആനകളുടെ രഹസ്യജീവിതം അറിയുന്നവര്‍ ഉന്നയിച്ച സംശയം.

ശാരീരിക അവശതകളോ പ്രയാധിക്യമോ കൊണ്ട് വലയുമ്പോള്‍ ആനകള്‍ പുഴയിലെ കയങ്ങളില്‍ ജീവനൊടുക്കാറുണ്ടെന്നതിന് സാക്ഷ്യമുണ്ട്. ഭക്ഷണം തീര്‍ത്തും ഉപേക്ഷിച്ച്, ശാന്തമായി വെള്ളത്തിലിറങ്ങിനിന്ന് മരണം വരിക്കുന്ന കാട്ടാനയുടെ കഥ പ്രശസ്ത വേട്ടക്കഥാകാരനായ കെന്നത്ത് ആന്‍ഡേഴ്‌സന്റെ ‘ദി ടൈഗര്‍ റോര്‍സ്’എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ‘അട്ടപ്പാടിയിലെ വയോധികന്‍’ എന്ന മൂന്നാമധ്യായത്തിലാണ് ആനകളുടെ ആത്മഹത്യയെക്കുറിച്ചുള്ള സുദീര്‍ഘമായ വിവരണമുള്ളത്. വയസ്സായ കാട്ടാനകള്‍ എങ്ങിനെ ചരിയുന്നു എന്ന ദീര്‍ഘകാലമായുള്ള തന്റെ അന്വേഷണത്തിന് അവസാനമായെന്നും അദ്ദേഹം ലേഖനത്തിന്റെ അവസാനത്തില്‍ പറഞ്ഞുവെക്കുന്നു. അട്ടപ്പാടിയിലെ കുറുമ്പ ഗോത്രത്തലവന്‍ മുമ്പ് ആനകളുടെ ജീവത്യാഗത്തെക്കുറിച്ചു പറഞ്ഞിരുന്നെ ങ്കിലും തന്റെ യുക്തിബോധം അത് അംഗീകരിച്ചിരുന്നില്ലെന്നും ആന്‍ഡേഴ്‌സ ണ്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!