ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള ക്ഷേത്ര ട്രസ്റ്റുകളുടെയും മറ്റ് മതസ്ഥാപനങ്ങളുടെയും കൈവശമുള്ള സ്വർണ്ണം കേന്ദ്ര സർക്കാർ പണമാക്കാൻ പദ്ധതിയിടുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ കേന്ദ്രം നിഷേധിച്ചു.
ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വർണ്ണം സർക്കാർ നടത്തുന്ന പണമാക്കൽ പദ്ധതിയുടെ കീഴിൽ കൊണ്ടുവന്നേക്കാ മെന്ന് സമൂഹ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സർക്കാർ അടിയന്തര വിശദീകരണവുമായി രംഗത്തെത്തിയത്.
ക്ഷേത്രങ്ങളിലെ സ്വർണ്ണശേഖരത്തിന് പകരമായി ഗോൾഡ് ബോണ്ടുകൾ നൽകാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നുവെന്ന വാർത്തകൾ ധനമന്ത്രാലയം നിഷേധിച്ചു. ക്ഷേത്ര സ്വർണ്ണം പണമാക്കാനുള്ള യാതൊരു നിർദ്ദേശത്തിനും അനുമതി നൽകിയിട്ടില്ലെന്നും ഇത്തരം പ്രചാരണങ്ങൾ തികച്ചും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴിയാണ് സർക്കാർ ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടത്.
ക്ഷേത്ര ഗോപുരങ്ങൾ, വാതിലുകൾ, മറ്റ് നിർമ്മിതികൾ എന്നിവയിലെ സ്വർണ്ണപ്പാളികൾ രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്വർണ്ണ ശേഖരത്തിന്റെ ഭാഗമാക്കുമെന്ന പ്രചാരണങ്ങൾ കേന്ദ്ര മന്ത്രാലയം പൂർണ്ണമായും തള്ളി. ഇത്തരത്തിലുള്ള വാർത്തകൾ തികച്ചും തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും സർക്കാർ വ്യക്തമാക്കി. ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വർണ്ണം ഏതെങ്കിലും തരത്തിലുള്ള സർക്കാർ പദ്ധതികളുടെ ഭാഗമാക്കാനുള്ള യാതൊരു നയവും നിലവിൽ പരിഗണനയിലില്ലെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
