മുംബൈ: ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാൻ റോയൽസ്. മുംബൈ ഇന്ത്യൻസുമായുള്ള നിർണായക മത്സരത്തിൽ 30 റൺസിന് പരാജപ്പെടുത്തിയാണ് രാജസ്ഥാൻ പ്ലേ ഓഫിലെത്തിയത്. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ നടത്തിയ മിന്നും പ്രകടനമാണ് ടീമിന്റെ വിജയം വേഗത്തിലാക്കിയത്.
നേരത്തെ, ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ഓപ്പണർ യശസ്വി ജയ്‌സ്വാൾ 17 പന്തിൽ 27 റൺസ് എടുത്ത് മികച്ച തുടക്കമാണ് ടീമിന് നൽകിയത്. എന്നാൽ വൈഭവ് സൂര്യവംശി ഇന്ന് നിരാശപ്പെടുത്തി. ആറ് പന്തിൽ നിന്ന് നാല് റൺസ് മാത്രമാണ് താരത്തിന് നേടാൻ ആയത്. എന്നാൽ, രാജസ്ഥാൻ ടീമിലെ മറ്റ് ബാറ്റർമാർ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്.
നായകൻ റിയാൻ പരാഗ് അടക്കമുള്ള താരങ്ങൾ മുംബൈ ബൗളർമാരുടെ മുൻപിൽ പതറി. ഒടുവിൽ ടീമിനായി ധ്രുവ് ജുറേലും ജോഫ്ര ആര്‍ച്ചറും നടത്തിയ രക്ഷാപ്രവർത്തനമാണ് ടീം സ്കോർ 200 കടത്താൻ സഹായിച്ചത്. ധ്രുവ് ജുറേല്‍ 38 റൺസും ജോഫ്ര ആര്‍ച്ചര്‍ 32 റൺസും നേടി. മുംബൈക്കായി ദീപക് ചാഹർ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്കും തകർച്ചയോടെ ആയിരുന്നു തുടക്കം. ഓപ്പണർമാരായ രോഹിത് ശർമ പൂജ്യത്തിനും റിയാന്‍ റിക്കല്‍ടന്‍ 12 റൺസിനും പുറത്തായി. നാലാം നമ്പറിൽ ബാറ്റിങിന് ഇറങ്ങിയ സൂര്യകുമാർ യാദവ് ടീമിന്റെ ചുമതല ഏറ്റെടുത്ത് മുന്നോട്ട് നയിച്ചു. 42 പന്തിൽ 60 റൺസ് ആണ് താരം അടിച്ചെടുത്തത്.
വിൽ ജാക്‌സ് 33 റൺസും ഹര്‍ദിക് പാണ്ഡ്യ 34 റൺസ് എടുത്തും സൂര്യകുമാറിന് പിന്തുണ നൽകി. എന്നാൽ മൂവരും പുറത്തായതോടെ ടീം വീണ്ടും പതറി. ഒടുവിൽ വാലറ്റക്കാർക്കും പിടിച്ചു നിൽക്കാൻ കഴിയാതെ വന്നതോടെ മുംബൈയുടെ ഇന്നിങ്സ് 175 റൺസിന് അവസാനിച്ചു. രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
