‘പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; അമ്മ നേതൃത്വത്തിനെതിരെ ടിനി ടോം

കൊച്ചി : താരസംഘടന അമ്മയിലെ നേതൃത്വത്തിനെതിരെ തുറന്നടിച്ച് നടന്‍ ടിനി ടോം. അമ്മയില്‍ അധികാര ദുര്‍നവിനിയോഗം നടന്നുവെന്നും അഡ്മിനിസ്‌ട്രേഷന്‍ എന്തെന്ന് അറിയാത്തവരുടെ ഇടപെടലുകളാണ് പിന്നിലെന്നും ടിനി ടോം പറയുന്നു. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടിനി ടോം.

വരവ് ചെലവ് കണക്കുകള്‍ അറിയുന്നില്ല. ഇടവേള ബാബു ഉണ്ടായിരുന്നപ്പോള്‍ ബുദ്ധിമുട്ടുകള്‍ അറിഞ്ഞിരുന്നില്ല. ആദ്യത്തെ ചുവടുകളില്‍ പറ്റിയ അബദ്ധങ്ങളാണെന്നും ജനറല്‍ സെക്രട്ടറി സ്ഥാനം ദുരുപയോഗം ചെയ്തുവെന്നും ടിനി ടോം പറഞ്ഞു.

ഇടവേള ബാബു ഉണ്ടായിരുന്ന സമയത്ത് തയ്യാറാക്കിയ ബൈ ലോ പ്രകാരം അധികാരം പൂര്‍ണമായും ജനറല്‍ സെക്രട്ടറിയ്ക്കാണ്. ഇടവേള ബാബുവായിരുന്നു മുഴുവനും നിയന്ത്രിച്ചിരുന്നത്. പ്രസിഡന്റുമാരായിരുന്ന മോഹന്‍ലാലിനും ഇന്നസെന്റിനും പൂര്‍ണമായും ഇടപെടാന്‍ സാധിക്കാതിരുന്നതിനാല്‍ മുഴുവന്‍ അധികാരവും ഇടവേള ബാബുവിനായിരുന്നു. അത് ദുരുപയോഗം ചെയ്തു. ഇടവേള ബാബുവായിരുന്നപ്പോള്‍ ഒരു ബള്‍ബ് മാറ്റിയാലും രേഖപ്പെടുത്തുമായിരുന്നു. പക്ഷെ അതില്ലാതെ വന്നപ്പോള്‍ സ്വന്തം ഇഷ്ടത്തിന് പെരുമാറാന്‍ തുടങ്ങി. അതോടെയാണ് പലരും പ്രതികരിച്ചു തുടങ്ങിയതെന്ന് ടിനി ടോം പറയുന്നു.

ആരാണ് അവിടെ തീരുമാനങ്ങളെടുക്കുന്നതെന്ന് അറിയില്ല. ഞാന്‍ ഹെഡ് ആയിരുന്ന ഹൗസ് കീപ്പിങ് സെക്ഷനിലെ എല്ലാവരേയും പിരിച്ചുവിട്ടു. സെക്രട്ടറിയും ട്രഷററുമടക്കമിരുന്ന് ഇന്റര്‍വ്യു ചെയ്ത് എടുത്ത സ്റ്റാഫായിരുന്നു. അവര്‍ തന്നെയാണ് പരാതി നല്‍കിയതും. പിരിച്ചുവിട്ടതിന്റെ കാരണം എന്തെന്ന് അറിയില്ല. ചെന്ന് അന്വേഷിച്ചപ്പോഴാണ് അറിയുന്നതെന്നും അദ്ദേഹം പറയുന്നു.

പ്രസിഡന്റ് വെറും സ്റ്റാമ്പ് ആണെന്ന് പ്രസിഡന്റിന് തന്നെ ബോധ്യപ്പെട്ടു. അതിനാല്‍ അടുത്ത ജനറല്‍ ബോര്‍ഡിയില്‍ ബൈലോ തിരുത്തപ്പെടണം. അക്കൗണ്ട്‌സിന്റെ ഹെഡ് കൈലാഷാണ്. അദ്ദേഹം വരവ് ചെലവ് കണക്ക് ചോദിച്ചിട്ടും നല്‍കിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

അറിയിപ്പുകളൊന്നുമില്ലാതെയായി. അതോടെയാണ് ഇടപെട്ടത്. അധികാര ദുര്‍വിനിയോഗം നടന്നതായി മനസിലായതോടെയാണ് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ ട്രഷററോട് ലീവില്‍ പോകാന്‍ പറഞ്ഞതെന്നും ടിനി ടോം പറയുന്നു.

അന്‍സിബ ഹസന്റെ രാജി വ്യക്തിപരമാണ്. അമ്മ ഓഫീസിലെ തൊഴില്‍ പീഡനം സംബന്ധിച്ച പരാതി ഉന്നയിച്ച ഓഫീസ് മാനേജരുടെ പരാതിയില്‍ കാര്യങ്ങള്‍ പൂര്‍ണമായും പരിശോധിക്കാനുണ്ട്. അമ്മയിലെ വിഷയവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുമായി സംസാരിച്ചിരുന്നു. അമ്മ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂരില്‍ വച്ച് കാണാമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!