‘സിഐഡി മൂസ’യുടെ സ്രഷ്ടാവ്; ഡിറ്റക്ടീവ് ചിത്രകഥാകൃത്ത് കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

പാലക്കാട്: ഹോളിവുഡില്‍ ‘ജുറാസിക് പാര്‍ക്ക്’ റിലീസ് ചെയ്യുന്നതിനു രണ്ട് പതിറ്റാണ്ട് മുന്‍പാണ് ‘രാക്ഷസപ്പല്ലികള്‍’ മലയാളത്തില്‍ ചിത്രകഥയായി പ്രത്യക്ഷപ്പെട്ടത്. ആ കഥകളുടേയും ‘സിഐഡി മൂസ’, ‘ഇരുമ്പുകൈ മായാവി’ തുടങ്ങിയ നിത്യഹരിത ഡിറ്റക്ടീവ് കഥാപാത്രങ്ങളുടേയും സ്രഷ്ടാവ് കണ്ണാടി വശ്വനാഥന്‍ (93) അന്തരിച്ചു.

കണ്ണാടി പ്രഭാമന്ദിരത്തില്‍ വിശ്വനാഥന്‍ നായര്‍ എന്ന കണ്ണാടി വിശ്വനാഥന്‍ ചെന്നൈയില്‍ 20 വര്‍ഷം തയ്യല്‍ ജോലി ചെയ്ത ശേഷം എഴുപതുകളില്‍ പാലക്കാട്ടെത്തി കുന്നത്തൂര്‍മേട്ടില്‍ അച്യുതന്‍ ബുക്ക് ഹൗസിനു സമീപം തയ്യല്‍ക്കട ആരംഭിച്ചതാണ് മലയാളത്തിലെ ചിത്രകഥാ സാഹിത്യത്തില്‍ വഴിത്തിരിവായത്. അന്ന് ഒറ്റ രൂപാ നോവലുകളിലൂടെ പ്രശസ്തമായിരുന്നു അച്യുതന്‍ ബുക്ക് ഹൗസിന്റെ ഉടമ എ അച്യുതന്‍ മലയാളത്തില്‍ പുതിയ അപസര്‍പ്പക ചിത്രകഥകള്‍ക്കുള്ള സാധ്യത ചൂണ്ടിക്കാട്ടിയപ്പോള്‍ വിശ്വനാഥന്റെ ഭാവന ചിറകുവിരിച്ചു. 10 കൊല്ലം കൊണ്ട് 125 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഓരോന്നും 10,000 കോപ്പി അച്ചടിച്ചിട്ടുണ്ട്.

‘മാന്ത്രിക വാളും വിചിത്ര പാമ്പുകളും’ എന്ന കഥയിലാണ് അമൂല്യ രത്‌നങ്ങളും ധാതുനിക്ഷേപങ്ങളും സ്വന്തമാക്കാന്‍ കൊള്ളക്കാര്‍ രാക്ഷസപ്പല്ലികളെ സൃഷ്ടിക്കുന്നതായി സംങ്കല്‍പ്പിച്ചത്. സിനിമയിലൂടെ പുതിയ തലമുറ പരിചയപ്പെട്ട സിഐഡി മൂസ എന്ന കഥാപാത്രത്തെ മലയാളി ആദ്യമായി കണ്ടതു കണ്ണാടി വിശ്വനാഥന്റെ കഥകളിലൂടെയാണ്. ഇടയ്ക്ക് കഥയില്‍ മൂസയെ ഒഴിവാക്കിയപ്പോള്‍ പത്രാധിപര്‍ക്ക് വായനക്കാരുടെ ഭീഷണി കത്തു വരെ വന്നു.

എലപ്പുള്ളി പായിക്കാട്ട് കുടുംബാംഗമാണ്.  ഭാര്യ പെരുവെമ്പ് എമ്പനത്ത് ശാരദ. മക്കള്‍: രേണുക, ശോഭ. മരുമക്കള്‍: അരവിന്ദന്‍, ഹരിപ്രസാദ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!