തിരുവനന്തപുരം : മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് എംഎൽഎമാരുമായി ഹൈക്കമാൻഡ് നിരീക്ഷകർ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്ത്.
ഏതെല്ലാം എംഎൽഎമാർ ആരെയൊക്കെയാണ് പിന്തുണച്ചതെന്ന വിവരമാണ് പുറത്തു വന്നത്. ഇതിന്റെ ചിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എഐസിസി ജനറൽ സെക്രട്ടറി സണ്ണി ജോസഫിനെയാണ് പിന്തുണച്ചത്.
എംഎൽഎമാരുമായി കേന്ദ്ര നിരീക്ഷകർ നടത്തിയ കൂടിക്കാഴ്ചയിൽ 63 എംഎൽഎമാരിൽ 47 പേരാണ് കെ സി വേണുഗോപാലിനെ പിന്തുണച്ചത്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ഐസി ബാലകൃഷ്ണൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാൽ അല്ലെങ്കിൽ രമേശ് ചെന്നിത്തല എന്നാണ് നിർദ്ദേശിച്ചത്. ഇത് ചെന്നിത്തലയ്ക്ക് വലിയ തിരിച്ചടിയായി മാറി. സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി ഒ മോഹൻ, ഉഷ വിജയൻ തുടങ്ങിയവർ വേണുഗോപാലിനെ പിന്തുണച്ചു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണ ലഭിച്ചപ്പോൾ, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ആറ് പേർ പിന്തുണച്ചു. വി ഡി സതീശനും രമേശ് ചെന്നിത്തലയും നിരീക്ഷകരെ കണ്ട് തങ്ങളുടെ ഭാഗം വിശദീകരിച്ചപ്പോൾ കെ സി വേണുഗോപാൽ കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിന്നിരുന്നു.
63 എംഎൽഎമാരെ കൂടാതെ, കോൺഗ്രസ് എംപിമാരുമായും മുതിർന്ന പാർട്ടി നേതാക്കളുമായും അവരുടെ താല്പര്യം അറിയുന്നതിനായി അജയ് മാക്കനും മുകുൾ വാസ്‌നിക്കും കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.മൂന്ന് മുൻ കെപിസിസി അധ്യക്ഷന്മാർ വി ഡി സതീശനെ പിന്തുണച്ചപ്പോൾ, നിരവധി മുതിർന്ന നേതാക്കൾ കെ സി വേണുഗോപാലിനെ പിന്തുണച്ചു. ന്യൂഡൽഹിയിലേക്ക് മടങ്ങിയ നിരീക്ഷകർ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിക്കും.
ആവശ്യമെങ്കിൽ സണ്ണി ജോസഫിനെയും മൂന്ന് കെപിസിസി വർക്കിങ് പ്രസിഡന്റുമാരെയും വിഡി സതീശനെയും രമേശ് ചെന്നിത്തലയെയും ഹൈക്കമാൻഡ് ചർച്ചയ്ക്ക് വിളിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഈ ആഴ്ച അവസാനം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
