മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശും നഷ്ടമായി; സ്വന്തം ബൂത്തിൽ പോലും മൂന്നാം സ്ഥാനത്ത്

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ഇടതുമുന്നണി നേരിട്ടത് നാണംകെട്ട തോൽവി. ഇടതുസ്ഥാനാർത്ഥി കെ.ആർ.ജയാനന്ദയ്ക്ക് കെട്ടിവെച്ച കാശും നഷ്ടമായി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമാണ് കെ.ആർ.ജയാനന്ദ. സ്വന്തം ബൂത്തിൽ പോലും ലീഡ് നേടാൻ കെ.ആർ.ജയാനന്ദയ്ക്കായില്ല. അദ്ദേഹത്തിന്റെ ബൂത്തായ മഞ്ചേശ്വരം പഞ്ചായത്തിലെ വാമഞ്ചൂർ ജി.എൽ.പി. സ്കൂളിലെ 35-ാം നമ്പർ ബൂത്തിൽ ജയാനന്ദയ്ക് ലഭിച്ചത് 93 വോട്ട് മാത്രം. ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിയായ അഷ്റഫിന് 661 വോട്ട് ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർത്ഥി സുരേന്ദ്രന് 164 വോട്ട് കിട്ടി.

ആകെ പോൾചെയ്ത സാധുവായ വോട്ടുകളുടെ ആറിലൊന്നിൽ കൂടുതൽ ലഭിച്ചില്ലെങ്കിലാണ് സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമാകുക. അതായത് ഏകദേശം 16.67 ശതമാനം വോട്ട് സമാഹരിച്ചാൽ മാത്രമാണ് കെട്ടിവെച്ച പണം തിരികെ ലഭിക്കുക. മഞ്ചേശ്വരത്ത് എൽ.ഡി.എഫ് സ്ഥാനാർഥി കെ.ആർ.ജയാനന്ദയ്ക്ക് 21,212 വോട്ടാണ് കിട്ടിയത് -11.29 ശതമാനം മാത്രം.

മണ്ഡലത്തിൽ ആകെ പോൾചെയ്തത് 1,87,801 വോട്ടുകളാണ്. 31,300 വോട്ട് ലഭിച്ചാലേ ആറിലൊന്നാകൂ. യു.ഡി.എഫ്. സ്ഥാനാർഥി മുസ്‌ലിം ലീഗിലെ എ.കെ.എം.അഷ്റഫാണ് 29,252 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽനിന്ന്‌ വിജയിച്ചത്. 96,948 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. രണ്ടാമതെത്തിയ എൻ.ഡി.എ. സ്ഥാനാർഥി ബി.ജെ.പി.യിലെ കെ.സുരേന്ദ്രന് 67,696 വോട്ട് ലഭിച്ചു.

10,000 രൂപയാണ് സ്ഥാനാർഥി കെട്ടിവെക്കേണ്ടത്. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാ ണെങ്കിൽ 5000 രൂപയും. ആറിലൊന്ന് വോട്ട് കിട്ടിയില്ലെങ്കിൽ കെട്ടിവെക്കുന്ന തുക സർക്കാരിലേക്ക് കണ്ടുകെട്ടും.

കഴിഞ്ഞതവണ മണ്ഡലത്തിൽ എൽ.ഡി.എഫിന് 40,639 വോട്ട് കിട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!