കോട്ടയം : കഴിഞ്ഞ ദിവസം അന്തരിച്ച പൊതുപ്രവർത്തകനായ ഡിജോ കാപ്പൻ്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പലാ പാലക്കാട് പള്ളിക്ക് സമീപത്തെ വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മുഖ്യ കാർമികത്വത്തിൽ പാലക്കാട് ചെറുപുഷ്പം പള്ളിയിൽ ആണ് സംസ്കാരം.
ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെ നടത്തുവാനാണ് സംസ്ഥാന സർക്കാർ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കോട്ടയം കളക്ടർ, കോട്ടയം ജില്ലാ പോലീസ് മേധാവി എന്നിവർക്ക് സർക്കാർ ഉത്തരവ് ലഭ്യമായി. സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ ഭൗതിക ശരീരത്തിൽ റീത്ത് സമർപ്പിക്കും.
തിരുവനന്തപുരത്ത് വെച്ച് കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്ന പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ കഴിഞ്ഞ ദിവസം രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ.ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്കുള്ള പോരാട്ടങ്ങളിലൂടെയാണ് ഡിജോ കാപ്പൻ ശ്രദ്ധേയനായത്.
മാധ്യമചര്‍ച്ചകളിലെ നിരന്തര സാന്നിദ്ധ്യം കൂടിയായിരുന്നു അദ്ദേഹം. സെന്‍റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷൻ സ്ഥാപിച്ചത് ഡിജോ കാപ്പനാണ്. കേരളത്തിന്‍റെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഡിജോ കാപ്പൻ.
