കൊടുംചൂടിൽ നിന്നും രക്ഷ തേടി പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങി; അടിയൊഴുക്കില്‍ പൊലിഞ്ഞത് മൂന്നു ജീവന്‍

കൊച്ചി: പെരുമ്പാവൂർ അശമന്നൂരിൽ പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി കൂടി മരിച്ചു. മണർകാട് സ്വദേശി എമിൽ സുനിൽ ആണ് മരിച്ചത്. കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചെയാണ് മരണം സംഭവിച്ചത്. ഇതോടെ കനാലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി.

കനാലിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട മലപ്പുറം, കൊല്ലം സ്വദേശികളായ അജ്മല്‍, അജ്സല്‍ എന്നിവർ ഇന്നലെ മരിച്ചിരുന്നു. കൊടുംചൂട് സഹിക്കാനാവാതെ കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരില്‍ പെരിയാര്‍ വാലി കനാലില്‍ കൂവപ്പടി ചെറുകുന്നം കെഎംസി കോളജിലെ ആറ് വിദ്യാര്‍ത്ഥികളാണ് കുളിക്കാനായി എത്തിയത്.

ഇവര്‍ പഠിക്കുന്ന കോളജിന് അടുത്തുകൂടെയാണ് പെരിയാര്‍വാലി കനാല്‍ കടന്നു പോകുന്നത്. ഹര്‍ത്താലായതിനാല്‍ കോളജിന് അവധിയായിരുന്നു. ഹോസ്റ്റലില്‍ താമസിക്കുന്നവരാണ് അപകടത്തിൽപ്പെട്ടത്. ആറു വിദ്യാർത്ഥികൾ എത്തിയെങ്കിലും മൂന്ന് പേരാണ് കനാലില്‍ കുളിക്കാനിറങ്ങിയത്. പത്തടിയോളം ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. ഷട്ടര്‍ തുറന്ന സമയമായതിനാല്‍ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!