നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി പോസ്റ്റൽ ബാലറ്റുകൾ ലഭിച്ചില്ലെന്ന ഹർജികളിൽ മറുപടി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈകോടതിയെ സമീപിച്ചു. സ്ട്രോങ്ങ് റൂമുകൾ സീൽ ചെയ്തതിനാൽ ഇനി പോസ്റ്റൽ ബാലറ്റ് അനുവദിക്കാനാവില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
സർക്കാർ ജീവനക്കാരായ മുഹമ്മദ് സിനാനും എം. ജി അനിൽകുമാറും ഉൾപ്പെടെ മൂന്ന് ഹർജിക്കാരാണ് വിഷയവുമായി ഹൈകോടതിയെ സമീപിച്ചത്. വോട്ട് ചെയ്യുന്നതിനായി അപേക്ഷ നൽകിയിട്ടും പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്നും അതിനാൽ വോട്ട് അവകാശം നഷ്ടപ്പെട്ടുവെന്നുമാണ് ഇവരുടെ ആരോപണം.
എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയത്, രണ്ട് ഹർജിക്കാർ കൃത്യമായി അപേക്ഷാ ഫോമുകൾ സമർപ്പിച്ചിട്ടില്ലെന്നും, ഒരാൾ പോസ്റ്റൽ ബാലറ്റ് സ്വീകരിക്കാൻ ഫെസിലിറ്റേഷൻ സെന്ററിൽ എത്തിയിട്ടില്ലെന്നും ആണ്. കൂടാതെ, സ്ട്രോങ്ങ് റൂമുകൾ സീൽ ചെയ്തതിനാൽ നിലവിൽ ബാലറ്റ് വിതരണം നടത്താൻ കഴിയില്ലെന്നും കമ്മീഷൻ അറിയിച്ചു.
ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തതിനെക്കുറിച്ച് ഹൈകോടതി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരുന്നു. വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിൽ അപേക്ഷ നൽകിയിട്ടും ബാലറ്റ് ലഭിക്കാത്തതിനെതിരെ ഉയർന്ന പരാതികളാണ് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്.
