ടിസിഎസിലെ മതപരിവര്‍ത്തന കേസ്; നിദാ ഖാന്‍ ബന്ധുവിനൊപ്പമെന്ന് ഭര്‍ത്താവ്, വീട് പൂട്ടിയ നിലയില്‍, ഒളിവില്‍ തന്നെ

ന്യൂഡല്‍ഹി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) നാസിക് യൂണിറ്റില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചു എന്നാരോപിക്കപ്പെടുന്ന നിദാ ഖാന്‍ കഴിഞ്ഞ ഒരാഴ്ചയായി ഒളിവില്‍ തന്നെ. മതപരിവര്‍ത്തന, ലൈംഗിക പീഡനക്കേസുകളില്‍ പ്രധാന പ്രതികളിലൊരാളായ നിദാ ഖാനെ പിടികൂടാനാകാതെ അന്വേഷണസംഘം കുഴങ്ങുകയാണ്. ഇവരുടെ ഭര്‍ത്താവ് ഇടയ്ക്കിടെ മൊഴിമാറ്റുന്നതാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്നത്.

ടിസിഎസിന്റെ നാസിക് യൂണിറ്റില്‍ ജോലി ചെയ്തിരുന്ന ഖാനെ രണ്ട് മാസം മുമ്പ് മുംബൈയിലെ മലാഡിലും ഹിരാനന്ദാനിയിലും ഉള്ള ഓഫീസുകളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഭര്‍ത്താവ് മൊയീന്‍ നവീദ് ഇഖ്ബാല്‍ ഖാന് താനെയിലെ ആമസോണ്‍ വെബ് സര്‍വീസസില്‍ (എഡബ്ല്യുഎസ്) ലോജിസ്റ്റിക്‌സ് ഓഫീസറായി ജോലി ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് സ്ഥലം മാറ്റം. എന്നിരുന്നാലും, മതപരിവര്‍ത്തന, ലൈംഗിക പീഡനക്കേസുകളില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതോടെ ഇവരെ ടിസിഎസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നിദ ഒളിവില്‍ പോയത്.

നിദയുടെ ഭര്‍ത്താവിനെ വെള്ളിയാഴ്ച പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ഏപ്രില്‍ 14ന് നിദ വീട്ടില്‍നിന്ന് പോയെന്നും ഒരു ബന്ധുവിനൊപ്പമാണ് താമസിക്കുന്നത് എന്നുമാണ് അയാള്‍ മൊഴി നല്‍കിയത്. മൊഴിയില്‍ പറഞ്ഞതു പ്രകാരമുള്ള ബന്ധുവിന്റെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. നിദയുടെയും ബന്ധുവിന്റെയും മൊബൈല്‍ ഫോണുകളും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നീട് ഇഖ്ബാല്‍ ഖാന്‍ വീണ്ടും മൊഴി മാറ്റി. ഒരാഴ്ച മുന്‍പ് നിദയെ അവരുടെ അമ്മായി നാസിക്കിലേക്ക് കൊണ്ടുപോയെന്നും ഇപ്പോള്‍ നിദ എവിടെയാണുള്ളതെന്ന് അറിയില്ലെന്നുമാണ് പുതിയ മൊഴി.

ടിസിഎസ് നാസിക് ബ്രാഞ്ചിലെ ഒരു ജീവനക്കാരി സഹപ്രവര്‍ത്തകനായ ഡാനിഷ് ഷെയ്ഖിനെതിരെ നല്‍കിയ പരാതിയിലൂടെയാണ് ഈ സംഭവം പുറത്തുവന്നത്. വിവാഹ വാഗ്ദാനം നല്‍കി ഡാനിഷ് തന്നെ പീഡിപ്പിച്ചതായും ഡാനിഷിന്റെ സഹോദരിയായ നിദാ ഖാന്‍ തന്റെ മതത്തെ അധിക്ഷേപിക്കുകയും മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതായും യുവതി ആരോപിക്കുന്നു. അന്വേഷണം ആരംഭിച്ചതോടെ, മറ്റ് ഏഴ് സ്ത്രീകളും തങ്ങളുടെ സീനിയര്‍ സഹപ്രവര്‍ത്തകര്‍ തങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചതായി പരാതിയുമായി രംഗത്തെത്തി. 2022 ഫെബ്രുവരിക്കും 2026 മാര്‍ച്ചിനും ഇടയിലാണ് ഈ സംഭവങ്ങള്‍ നടന്നതെന്ന് പറയപ്പെടുന്നു. ഗുരുതരമായ ആരോപണങ്ങളെത്തുടര്‍ന്ന് ഏപ്രില്‍ 9ന് ടിസിഎസ് നിദാ ഖാനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

നിദ ഖാന്‍ കമ്പനിയില്‍ എച്ച്ആര്‍ (HR) മാനേജരല്ലെന്നും ഒരു പ്രോസസ് അസോസിയേറ്റ് (Process Associate) മാത്രമാണെന്നും ടിസിഎസ് വ്യക്തമാക്കി. കൂടാതെ, തങ്ങളുടെ ആഭ്യന്തര സംവിധാനങ്ങള്‍ വഴി ഇത്തരം പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!