കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം കടുക്കുന്നു. ഓർത്തോഡോന്റിക്സ് വിഭാഗത്തിലെ അധ്യാപകർ ഉൾപ്പെടെ ഏഴ് ജീവനക്കാർ മാനേജ്മെന്റിന് രാജിക്കത്ത് നൽകി. ഇതോടെ ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനം പൂർണ്ണമായും അവതാളത്തിലായിരി ക്കുകയാണ്.
തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്. വകുപ്പ് മേധാവി ഡോ. എം.കെ. റാം ക്ലാസിനകത്തും പുറത്തും തന്നെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി നിതിൻ വെളിപ്പെടുത്തിയിരുന്നെന്ന് സഹപാഠികൾ പറയുന്നു. മാർക്ക് കുറച്ചും കുടുംബത്തെ അധിക്ഷേപിച്ചും നിതിനെ ഇവർ വേട്ടയാടിയിരുന്നു.
സമാനമായ അനുഭവം കോളേജിലെ മറ്റ് വിദ്യാർത്ഥികൾക്കുമുണ്ടെന്നും നടപടി ഭയന്നാണ് പലരും ഇത് തുറന്നുപറയാതിരുന്നതെന്നും ഇപ്പോൾ വ്യക്തമാകുന്നുണ്ട്. വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധിച്ചാണ് അധ്യാപകർ കൂട്ടത്തോടെ രാജിവെക്കാൻ തീരുമാനിച്ചത്. എന്നാൽ മാനേജ്മെന്റ് ഇതുവരെ രാജിക്കത്തുകൾ സ്വീകരിച്ചിട്ടില്ല.
