തിരുവനന്തപുരം : പരസ്യ പ്രചാരണത്തിന്റെ അവസാനദിനമായ ഇന്നും ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ഇന്നു വൈകുന്നേരം അഞ്ചിനു കലാശക്കൊട്ടോടെ പരസ്യപ്രചാരണം അവസാനിക്കും. നാളെ നിശബ്ദ പ്രചാരണത്തിനു ശേഷം മറ്റന്നാള്‍ വോട്ടെടുപ്പ്.
ദേശീയ നേതാക്കളുള്‍പ്പെടെ പ്രമുഖർ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ ഇന്നലെ റാലികളും റോഡ്ഷോകളും പൊതുയോഗങ്ങളുമായി അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അതിനെ പരിഹസിച്ചു രംഗത്തുവന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും കേന്ദ്രമന്ത്രിമാരുടെ നീണ്ട നിരയും എൻഡിഎ സ്ഥാനാർഥികള്‍ക്കായി പ്രചാരണം നടത്തി. കോണ്ഗ്രസിനു വേണ്ടി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുള്‍പ്പെടെയുള്ള താരനിര അണിനിരന്നു.
സംസ്ഥാനത്തുടനീളം കലാശക്കൊട്ടിനുള്ള വിപുലമായ തയ്യാറെടുപ്പുകളിലാണ് വിവിധ മുന്നണികൾ.
