ന്യൂഡൽഹി : FCRA ആശങ്ക നീക്കാൻ കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി കിരൺ റിജിജു കേരളത്തിലെത്തും. ക്രൈസ്തവ പുരോഹിതരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച്ച നടത്തും. ആശങ്ക ദുരീകരിക്കാതെ ബിൽ പാസാക്കില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ നിലപാട്.
FCRA ആശങ്ക തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൻ്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രി കിരൺ റിജിജു കേരളത്തിലെത്തുന്നത്. ക്രൈസ്തവർക്കിടയിലെ ആശങ്ക ദുരീകരിച്ചശേഷമായിരിക്കും ബിൽ പാസാക്കുകയെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ FCRA ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം തണുപ്പിക്കുകയാണ് കേന്ദ്രസർക്കാറിൻ്റെ ലക്ഷ്യം.
FCRA ബിൽ ഭേദഗതിക്കെതിരെ കെസിബിസി ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം. FCRA ബിൽ കേന്ദ്ര സർക്കാറിൻ്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണെന്ന് കെ രാധാകൃഷ്ണൻ എംപി. ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.
FCRA ഭേദഗതി ബിൽ ഏതെങ്കിലും വിഭാഗത്തിനെതിരല്ലെന്ന് ബി ജെ പി നേതാവ് അനിൽ ആൻ്റണി പറഞ്ഞു.
