‘ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട’; സീറ്റ് ലഭിക്കാത്തതിൽ വിമർശനവുമായി എൽദോസ് കുന്നപ്പിള്ളി

കൊച്ചി: പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നൽകാതെ കോൺഗ്രസ് നേതൃത്വം. പകരം എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് മനോജ് മൂത്തേടൻ പെരുമ്പാവൂരിൽ മത്സരിക്കും. 2016ലും 2021ലും പെരുമ്പാവൂരിൽ നിന്ന് വിജയിച്ച കുന്നപ്പിള്ളിക്കെതിരായ ലൈംഗികാതിക്രമ കേസ് കോടതി അടുത്തു തന്നെ പരിഗണിക്കും. കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായാൽ പാർട്ടിക്ക് അത് ക്ഷീണമാകും. ഒപ്പം എൽദോസിന് വിജയസാധ്യത ഇല്ലെന്നുള്ള വിലയിരുത്തലും സീറ്റ് നിഷേധിക്കാൻ കാരണമായി.

നേതൃത്വത്തിന്റെ നടപടിയിൽ നിരാശയുണ്ടെന്ന് എൽദോസ് കുന്നപ്പിള്ളിയും പ്രതികരിച്ചു. ‘പാർട്ടിയിലെ പ്രാദേശിക നേതാക്കളും പ്രവർത്തകരും ഞാൻ മത്സരിക്കണമെന്ന് ആഗ്രഹിച്ചു, പക്ഷെ പാർട്ടി നേതൃത്വം അതിന് വിരുദ്ധമായ തീരുമാനമാണ് എടുത്തത്. അതിൽ എനിക്ക് കടുത്ത നിരാശയുണ്ട്,വേദനയുണ്ട്. ഒരിക്കലും ഞാൻ പ്രതീക്ഷിച്ച നടപടിയല്ല ഇത്” എൽദോസ് പറഞ്ഞു.

എന്നാൽ കോൺഗ്രസ് നേതൃത്വത്തെ തള്ളിപ്പറയാൻ കുന്നപ്പിള്ളി തയ്യാറായില്ല. തനിക്ക് ഏറ്റവും വലുത് പാർട്ടി ആണെന്നും പിന്തുണ നൽകിയ എല്ലാ നേതാക്കൾക്കും നന്ദി പറയുന്നതായി എൽദോസ് വ്യക്തമാക്കി.

എന്നാൽ കോൺഗ്രസിലെ മുതിർന്ന നേതാവ് എ കെ ആന്റണി തന്റെ പ്രശ്നവുമായി ബന്ധപെട്ടു നൽകിയ റിപ്പോർട്ട് പോലും പാർട്ടി പരിഗണിച്ചില്ലെന്ന് എൽദോസ് കൂട്ടപ്പെടുത്തി. ” ഒരു പന്തിയിൽ രണ്ട് രീതിയിലുള്ള വിളമ്പൽ വേണ്ട എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എനിക്ക് സീറ്റ് തരാതിരിക്കാൻ ചൂണ്ടികാട്ടിയ പ്രശ്നങ്ങൾ ഉള്ള മറ്റുള്ളവർക്ക് സീറ്റ് നൽകി. ഇത് ചിലരുടെ വ്യക്തിതാല്പര്യത്തിന്റെ ഭാഗമാണ്” എൽദോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!