അഞ്ചിലും ഇഞ്ചോടിഞ്ച്; മൂന്ന് മുന്നണികളും കണ്ണുവയ്ക്കുന്ന കാസര്‍കോട്…

കേരളത്തിന്റെ രാഷ്ട്രീയ യാത്രകളുടെ സ്റ്റാര്‍ട്ടിങ് പോയിന്റ്, കേരളം വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ കാസര്‍കോടിന്റെ ജനവിധി ഏറെ നിര്‍ണായകമാണ്. മൂന്ന് മുന്നണികള്‍ക്കും പ്രതീക്ഷയുള്ള മണ്ഡലങ്ങള്‍ ഒന്നിലധികം ഉണ്ടെന്നതാണ് കാസര്‍കോടിന്റെ പ്രത്യേകത. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ അഞ്ച് മണ്ഡലങ്ങളുള്ള ജില്ലയില്‍ എല്‍ഡിഎഫിനും, യുഡിഎഫിനും ബിജെപിക്കും പ്രതീക്ഷകള്‍ ഏറെയാണ്.

നിലവില്‍, ജില്ലയിലെ മൂന്ന് മണ്ഡലങ്ങള്‍ എല്‍ഡിഎഫിനും രണ്ടെണ്ണം യുഡിഎഫിന്റെയും സിറ്റിങ് സീറ്റുകളാണ്. മഞ്ചേശ്വരവും കാസര്‍കോടും യുഡിഎഫിന് ഒപ്പമെങ്കില്‍ ഉദുമ കാഞ്ഞങ്ങാട് തൃക്കരിപ്പൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫിന് സ്വന്തമാണ്. 2011, 2016, 2021 തെരഞ്ഞെടുപ്പുകളില്‍ ഇതേ നിലയാണ് തുടരുന്നത്.

യുഡിഎഫിന്റെ രണ്ട് എംഎല്‍എമാരും മുസ്ലീം ലീഗ് പ്രതിനിധികളാണ്. ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ സിപിഎമ്മും കാഞ്ഞങ്ങാട്ട് സിപിഐയുമാണ് വിജയിച്ചത്. ബിജെപി നയിക്കുന്ന എന്‍ഡിഎക്കും ശക്തമായ വേരോട്ടമുള്ള ജില്ലയാണ് കാസര്‍കോട്. മഞ്ചേശ്വരം കാസര്‍കോട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളതും ബിജെപിയാണ്..

മഞ്ചേശ്വരം –

2021 ലെ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായ എകെഎം അഷറഫ് 65,758 വോട്ടുകളാണ് നേടിയത്. ബിജെപി നേതാവ് കെ സുരേന്ദ്രനാണ് മണ്ഡലത്തില്‍ രണ്ടാമത് എത്തിയത്. 65013 വോട്ടുകള്‍ കളാണ് സുരേന്ദ്രന്‍ നേടിയത്. 745 വോട്ടുകള്‍ മാത്രമാണ് മണ്ഡലത്തില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം.

കാസര്‍കോട്-

എന്‍എ നെല്ലിക്കുന്നാണ് കാസര്‍കോട് മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ. ബിജെപി സ്ഥാനാര്‍ഥി കെ ശ്രീകാന്തിനെതിരെ 12901 വോട്ടുകളുടെ ഭൂരിക്ഷത്തിലായിരുന്നു എന്‍ എ നെല്ലിക്കുന്നിന്റെ വിജയം.

ഉദുമ-

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയയെ 13322 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സി എച്ച് കുഞ്ഞമ്പു ഉദുമയില്‍ വിജയം നേടിയത്.

കാഞ്ഞങ്ങാട്-

കോണ്‍ഗ്രസ് സ്ഥാനാര്‍തിയായ പി വി സുരേഷിനെ പരാജയപ്പെടുത്തിയാണ് സിപിഐ നേതാവ് ഇ ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട് നിലനിര്‍ത്തിയത്. 27139 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

തൃക്കരിപ്പൂര്‍-

യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച തൃക്കരിപ്പൂരില്‍ എംപി ജോസഫിനെ പരാജയപ്പെടുത്തിയാണ് സിപിഎം സ്ഥാനാര്‍ഥിയായ എം രാജഗോപാലന്‍ വിജയിച്ചത്. 26137 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

കാസര്‍കോടിന്റെ മനസ് തദ്ദേശത്തില്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം നടത്തിയ ജില്ലയാണ് കാസര്‍കോട്. ജില്ലയിലെ 17 പഞ്ചായത്തുകള്‍ ഇത്തവണ യുഡിഎഫിനൊപ്പം നിന്നു. 13 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ്. മൂന്നിടങ്ങളില്‍ എന്‍ഡിഎയും സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഒറ്റസീറ്റ് വിത്യാസത്തിലാണ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിച്ചത്. ഒന്‍പതിടങ്ങളില്‍ എല്‍ഡിഎഫ് മുന്നേറിയപ്പോള്‍ എട്ടിടത്ത് യുഡിഎഫ് ജയിച്ചു. എന്‍ഡിഎ ഒരു സീറ്റില്‍ ജയിച്ചു. ദേലംപാടി, കുറ്റിക്കോല്‍, കള്ളാര്‍, കയ്യൂര്‍, പിലിക്കോട്, ചെറുവത്തൂര്‍, മടിക്കൈ, പെരിയ, ബേക്കല്‍ എന്നീ ഡിവിഷനുകളാണ് എല്‍ഡിഎഫ് നേടിയത്. ചിറ്റാരിക്കല്‍, വോര്‍ക്കാടി, പുത്തിഗെ, ഉദുമ, ചെങ്കള, സിവില്‍ സ്റ്റേഷന്‍, കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളി യുഡിഎഫ് ജയിച്ചു. ബദിയഡുക്കയില്‍ എന്‍ഡിഎയും ജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!