തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ആചാര സംരക്ഷണത്തെ അനുകൂലിച്ച് സർക്കാർ നാളെ സുപ്രീംകോടതിയിൽ നിലപാട് അറിയിക്കും.
ഇന്നു ചേർന്ന സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിൽ ഇതു സംബന്ധിച്ച് ധാരണയായി. വൈകിട്ട് ചേരുന്ന മന്ത്രിസഭായോഗത്തിലും വിഷയം ചർച്ച ചെയ്യും.
യുവതീ പ്രവേശത്തെ അനുകൂലിച്ച് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാരാണ് നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് നിലപാട് തിരുത്താൻ തയാറാകുന്നത്. തിരഞ്ഞെടുപ്പിൽ വിശ്വാസികളെ എതിരാക്കുന്ന ഒരു തീരുമാനവും വേണ്ടെന്നൊണ് പാർട്ടിയുടെയും എൽഡിഎഫിൻ്റെയും നിലപാട്.
ശബരിമല സ്ത്രീ പ്രവേശന വിഷയം വലിയ തോതിൽ ആയുധമാക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുമെന്ന് ആശങ്കയും ഭരണമുന്നണിക്കുണ്ട്. ഈ സാഹചര്യത്തിലാണ് യുവതീ പ്രവേശത്തിന് എലാവിധ പിന്തുണയും നൽകിയിരുന്ന സർക്കാർ ആചാരസംരക്ഷണം എന്ന ആവശ്യത്തിലേക്ക് മാറുന്നത്.
