കൊച്ചി : നിയമസഹായം തേടിയെത്തിയ യുവതിയെ ഹൈക്കോടതി മുൻ ഗവൺമെന്റ് പ്ലീഡർ പി.ജി.മനു പീഡിപ്പിച്ചെന്ന കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. മനുവിന്റെ ജൂനിയർ അഭിഭാഷകൻ ജോബി, ഡ്രൈവർ എൽദോസ് എന്നിവരാണ് അറസ്റ്റിലായത്.
തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നതിനാണ് അറസ്റ്റ്. മനു കഴിഞ്ഞദിവസം പുത്തൻകുരിശ് ഡിവൈഎസ്പിയുടെ ഓഫിസിലെത്തി കീഴടങ്ങിയിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും മനുവിന് മുൻകൂർജാമ്യം നിഷേധിച്ചിരുന്നു.
മറ്റൊരു കേസുമായി ബന്ധപ്പെട്ടു നിയമോപദേശത്തിനായി മാതാപിതാക്കൾക്ക് ഒപ്പമെത്തിയ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫിസിലും പെൺകുട്ടിയുടെ വീട്ടിലും വെച്ചു പീഡിപ്പിച്ചെന്നാണ് പരാതി.
2018ൽ നടന്ന കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ഒക്ടോബറിൽ പരാതിക്കാരിയും മാതാപിതാക്കളും അഭിഭാഷകനെ കാണാൻ എത്തിയത്. കഴിഞ്ഞ നവംബർ 29ന് ചോറ്റാനിക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
