തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന തീരുമാനം തിരുത്തി മുൻ ഡിജിപി ആർ ശ്രീലേഖ. ഇനി കേരളം ബിജെപി ഭരിക്കണം, എങ്കിൽ മാത്രമേ ജനങ്ങൾക്ക് പൂർണ്ണമായി നീതി ലഭിക്കൂ എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലാണ് താൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് സജീവമായി ഇറങ്ങുകയാണെന്ന സൂചന ശ്രീലേഖ നൽകിയത്.
നേരത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നായിരുന്നു ശ്രീലേഖയുടെ നിലപാട്. എന്നാൽ ഇപ്പോഴത്തെ സംഭവവികാസങ്ങളും പിന്തുണയ്ക്കുന്ന വരുടെ അഭ്യർത്ഥനയും പരിഗണിച്ച് ബിജെപി നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് അവർ വ്യക്തമാക്കി. വിരമിച്ച ഒരു ഡിജിപിയോട് പോലും പൊലീസ് ഇത്തരത്തിലാണ് പെരുമാറുന്നതെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നാണ് ശ്രീലേഖ ചോദിക്കുന്നത്.
ഇരയുടെ പേര് വെളിപ്പെടുത്തി എന്നാരോപിച്ച് തനിക്കെതിരെ പോക്സോ കേസെടുത്തതില്‍ ശ്രീലേഖ കടുത്ത അതൃപ്തി രേഖപ്പെടുത്തി. പത്ത് വര്‍ഷം മുമ്പുള്ള വ്‌ലോഗിന്റെയും 2020-ലെ വിഡിയോയുടെയും പേരില്‍ ഇപ്പോള്‍ കേസെടുത്തത് മനഃപൂര്‍വം വ്യക്തിഹത്യ ചെയ്യാനാണെന്ന് അവര്‍ ആരോപിച്ചു.
മൂന്ന് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 514 പ്രകാരം മൂന്ന് വര്‍ഷത്തിനകം കേസെടുക്കണമെന്ന നിയമം നിലവിലുണ്ട്. കാലപ്പഴക്കം ചെന്ന ഈ വിഷയത്തില്‍ തന്നോട് വിശദീകരണം പോലും ചോദിക്കാതെ എഫ്‌ഐആര്‍ ഇട്ടത് ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.
