കാനഡയെ തകര്‍ത്തു; മിന്നും ജയവുമായി അഫ്ഗാനിസ്ഥാന്റെ മടക്കം

ചെന്നൈ: ടി20 ലോകകപ്പിലെ ഡി ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ കാനഡയ്‌ക്കെതിരെ മിന്നും ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍ മടങ്ങി. ടൂര്‍ണമെന്റില്‍ മികച്ച പോരാട്ടം നടത്തിയെങ്കിലും കാനഡയ്ക്ക് ഒരു മത്സരവും ജയിക്കാന്‍ സാധിച്ചില്ല. അവസാന പോരാട്ടത്തില്‍ 82 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ വിജയം പിടിച്ചത്. ഈ ലോകകപ്പില്‍ രണ്ട് ജയങ്ങളുമായാണ് അഫ്ഗാന്‍ മടങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് സ്വന്തമാക്കിയത്. കാനഡയുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സില്‍ അവസാനിച്ചു.

30 റണ്‍സെടുത്ത ഹര്‍ഷ് താക്കറാണ് കനേഡിയന്‍ നിരയിലെ ടോപ് സ്‌കോറര്‍. താരം 24 പന്തില്‍ 3 ഫോറും ഒരു സിക്‌സും തൂക്കി. സാദ് ബിന്‍ സഫറാണ് തിളങ്ങിയ മറ്റൊരു ബാറ്റര്‍. താരം 26 പന്തില്‍ 28 റണ്‍സെടുത്തു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ യുവരാജ് സാമ്രയ്ക്ക് ഇത്തവണ തിളങ്ങാനായില്ല. താരം 17 റണ്‍സുമായി മടങ്ങി. മറ്റാരും കാര്യമായി പൊരുതിയില്ല.

അഫ്ഗാനിസ്ഥാനായി വെറ്ററന്‍ താരം മുഹമ്മദ് നബി 4 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ സ്വന്തമാക്കി. ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റെടുത്തു. മുജീബ് റഹ്മാന്‍, അസ്മതുല്ല ഒമര്‍സായ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ടോസ് നേടി കാനഡ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍ ഇബ്രാഹിം സാദ്രാന്‍ നേടിയ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് അഫ്ഗാന്‍ മികച്ച സ്‌കോറിലെത്തിയത്. ഇബ്രാഹിം സാദ്രാന്‍ 56 പന്തില്‍ 7 ഫോറും 5 സിക്സും സഹിതം 95 റണ്‍സ് വാരി.

ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസ് 20 പന്തില്‍ 5 ഫോറുകള്‍ സഹിതം 30 റണ്‍സ് കണ്ടെത്തി. 32 പന്തില്‍ 2 വീതം സിക്സും ഫോറും സഹിതം 44 റണ്‍സടിച്ച് സെദിഖുല്ല അടല്‍ സ്‌കോര്‍ 200ല്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായി.

കനേഡിയന്‍ നിരയില്‍ ജസ്‌കരണ്‍ സിങ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ഡില്ലന്‍ ഹെയ്ലിഗര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!