കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരുടെ പങ്ക് തെളിയിക്കാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി. ഗൂഢാലോചനയില്‍ തന്ത്രിക്ക് പങ്കില്ല. തന്ത്രിക്കെതിരെ തെളിവ് ഹാജരാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി. തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് കോടതിയുടെ നിരീക്ഷണം.
കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ തന്ത്രിയുടെ പങ്ക് നേരിട്ട് തെളിയിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഹാജരാക്കാന്‍ എസ്‌ഐടിക്ക് സാധിച്ചിട്ടില്ല. തന്ത്രിക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനാ വാദം നിലനില്‍ക്കില്ലെന്നും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കി. ഗൂഢാലോചന വ്യക്തമാക്കുന്ന തെളിവുകളില്ല. ദ്വാരപാലകശില്‍പ പാളികളും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതിന്റെ രണ്ടു മഹസ്സറുകളിലും തന്ത്രി ഒപ്പിട്ടിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഈ പശ്ചാത്തലത്തില്‍ ഗൂഢാലോചനാ വാദം എങ്ങനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു. ദേവസ്വം ബോര്‍ഡ് എന്തെങ്കിലും ചോദിക്കുമ്പോള്‍ മാത്രമാണ് തനിക്ക് അഭിപ്രായം പറയേണ്ടതുള്ളൂ എന്ന തന്ത്രിയുടെ വാദം കോടതി അംഗീകരിച്ചു. ബോര്‍ഡാണ് വസ്തുക്കളുടെ അറ്റകുറ്റപ്പണിയില്‍ തീരുമാനം എടുക്കേണ്ട്. തന്ത്രിക്ക് അതില്‍ ഒരു ചുമതലയുമില്ല. പൂജാവിധികള്‍ ഉള്‍പ്പെടെയുള്ള താന്ത്രികവിധികളില്‍ മാത്രമാണ് ചുമതല. ഇക്കാര്യം ദേവസ്വം മാന്വലില്‍ വ്യക്തമാണെന്നും കോടതി പറയുന്നു.
സ്വര്‍ണ്ണക്കൊള്ളയിലേക്ക് വഴിവെച്ച സ്വര്‍ണ്ണം പൂശല്‍ അടക്കമുള്ള കാര്യങ്ങള്‍ നടന്നത് ശ്രീകോവിലിന് പുറത്താണ് നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ തന്ത്രിക്ക് ഇതില്‍ പങ്കില്ലെന്നാണ് കോടതി വിലയിരുത്തിയത്. തന്ത്രിയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി 41 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് തന്ത്രി കണ്ഠരര് രാജീവര് ജയില്‍മോചിതനായത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ ശേഷം ഏറ്റവും വേഗം ജാമ്യം ലഭിച്ചതും തന്ത്രി കണ്ഠരര് രാജീവര്‍ക്കാണ്.
