‘സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം; നിലപാട് അറിയിക്കാന്‍ സമയുണ്ട്, യെസ് ഓര്‍ നോ പറയേണ്ട സാഹചര്യമല്ല’

തിരുവനന്തപുരം: വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി നില്‍ക്കുന്നവരാണ് സര്‍ക്കാരെന്ന് നിയമന്ത്രി പി രാജീവ്. ഏത് വിശ്വാസമാണോ ആ വിശ്വാസത്തിനൊപ്പം സര്‍ക്കാര്‍ നില്‍ക്കുമെന്നും പി രാജീവ് പറഞ്ഞു. സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ സമയമുണ്ടെന്നും യെസ് ഓര്‍ നോ പറയേണ്ട സാഹചര്യമല്ലെന്നും എല്ലാവശങ്ങളും ആലോചിച്ച ശേഷം സര്‍ക്കാര്‍ തീരുമാനം അറിയിക്കുമെന്നും പി രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ അന്ന് ചെയ്തത് സുപ്രീം കോടതി വിധി അനുസരിക്കലാണെന്നും പി രാജീവ് പറഞ്ഞു. സങ്കീര്‍ണമായ ഭരണഘടന പ്രശ്‌നങ്ങളാണെന്നും ഒരു മിനിറ്റ് കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ലെന്നും പി രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിശ്വാസവും സാമൂഹിക പരിഷ്‌കരണവും ഒപ്പം പോകണം. ഇതേ നിലപാട് സര്‍ക്കാര്‍ സൂപ്രീം കോടതിയില്‍ സമര്‍പ്പിച്ച അന്നത്തെ സത്യവാങ്മൂലത്തിലുള്ളതെന്നും പി രാജീവ് പറഞ്ഞു. ഇതൊരു ആചാരവും ദീര്‍ഘകാലങ്ങളായി ഉള്ളതായ കാര്യവുമായതുകൊണ്ട് ഹിന്ദു പണ്ഡിതന്‍മാരും സാമുഹിക പരിഷ്‌കര്‍ത്താക്കളും ചേരുന്ന ഒരു കമ്മീഷന്‍ നിയോഗിച്ച് ഇത്തരം കാര്യങ്ങളില്‍ അവരുടെ അഭിപ്രായത്തിനാണ് പരിഗണന നല്‍കണമെന്നായിരുന്നു. എന്നാല്‍ സുപ്രീം കോടതി എടുത്ത നിലപാട് അതല്ല. അമിക്കസ് ക്യൂറിയെ നിയോഗിക്കുകുകയായിരുന്നു. അങ്ങനെ ഒരു വിധി ഉണ്ടായി. ആ വിധി പുനപരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിക്കുകയും ചെയ്തു.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അത്തരത്തിലൊരു തീരുമാനം എടുത്തത്. സര്‍ക്കാര്‍ പിന്തുണച്ചതുകൊണ്ടാണോ സുപ്രീം കോടതി വിധി വന്നതെന്നും പി രാജീവ് ചോദിച്ചു. സുപ്രീം കോടതി റിവ്യൂ ചെയ്യാന്‍ തീരുമാനിച്ചാല്‍ അത് ശരിയാണോ തെറ്റാണോയെന്ന് പറയേണ്ടതുണ്ടോ? പുനഃപരിശോധനയക്ക് മുന്‍പ് ഏഴ് കാര്യങ്ങള്‍ കോടതിയില്‍ അറിയിക്കണം. അതിന് സര്‍ക്കാരിന് മുന്നില്‍ സമയമുണ്ടല്ലോ. നല്ലരീതിയില്‍ കാര്യങ്ങള്‍ പരിശോധിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും. വിശ്വാസ സമൂഹത്തിന്റെ താത്പര്യങ്ങള്‍, സാമൂഹ്യപരിഷ്‌കാര്‍ത്താക്കളുടെ താത്പര്യങ്ങള്‍ തുടങ്ങിയവ കണക്കിലെടുക്കും. സുവര്‍ണാവസരം കിട്ടുമെന്ന് കരുതി ആരും തിടുക്കപ്പെടേണ്ടതില്ലെന്നും രാജീവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!