കോട്ടയം : കേരള കോൺഗ്രസിൽ റോഷി – ജോസ് ഭിന്നാഭിപ്രായങ്ങളിൽ തുടരുന്നതിനിടെ വീണ്ടും പ്രതീക്ഷയുമായി കോണ്‍ഗ്രസ്.
കേരള കോണ്‍ഗ്രസ് തർക്കത്തിലാണ് വീണ്ടും പ്രതീക്ഷ.
ജോസ് കെ മാണിക്ക് ഇങ്ങനെ റോഷിക്കൊപ്പം തുടരാൻ ആകില്ലെന്ന് വിലയിരുത്തല്‍. ഒന്ന് കൂടി വിലയിരുത്തി ജോസുമായി ആശയ വിനിമയം തുടങ്ങുന്നതില്‍ തീരുമാനം എടുക്കും.
കഴിഞ്ഞ മാസവും കേരളാ കോണ്‍ഗ്രസ് മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതേ സമയം, പുറത്ത് കാണിക്കുന്നില്ലെങ്കിലും കേരള കോണ്‍ഗ്രസ് തങ്ങളോടൊപ്പം ചേർന്നേക്കുമെന്ന പ്രതിക്ഷയിലാണ് കോണ്‍ഗ്രസ്.
കേരള കോണ്‍ഗ്രസ് നേതൃ നിരയിലും രണ്ട് അഭിപ്രായമുയരുന്നുണ്ടെന്നാണ് സൂചന. യുഡിഎഫിന് ഒപ്പം നില്‍ക്കുന്നതാകും നല്ലതെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇതിന് പിന്നാലെ വന്ന ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റും വലിയ ചർച്ചയായിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് ചെയർമാൻ ജോസ് കെ മാണി തന്നെ പാലായില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ജോസ് കെ മാണി മറുപടി പറയാൻ ഒരുങ്ങുമ്പോഴായിരുന്നു മൈക്ക് പിടിച്ചുവാങ്ങി റോഷി ഇക്കാര്യം പറഞ്ഞത്.
“ജോസ് കെ. മാണി മത്സരിക്കും, സംശയമെന്ത്? അതൊക്കെ പാർട്ടിയുടെ തീരുമാനമാണ്. സജ്ജമായി തന്നെ രംഗത്തുവരും, സജീവമായി നേരിടും,” എന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. പാലായില്‍ തന്നെയാകും മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
