അവിശ്വാസത്തിൽ തീർപ്പുണ്ടാകും വരെ ഓം ബിർള സ്പീക്കർ കസേരയിൽ ഇരിക്കില്ല

ന്യൂഡൽഹി: പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം ലോക്സഭയിൽ ചർച്ച ചെയ്യുകയും തീർപ്പാക്കുകയും ചെയ്യുന്നതു വരെ ഓം ബിർള സ്പീക്കർ കസേരയിൽ ഇരിക്കില്ല. വിഷയം തീർപ്പാകും വരെ സ്പീക്കർ ഓം ബിർള കസേരയിലേക്കില്ലെന്നു ലോക്സഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങൾ അറിയിച്ചു.

സ്പീക്കർ ധാർമ്മിക നിലപാട് സ്വീകരിച്ചിരിക്കുകയാണെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇതിലൂടെ പ്രതിപക്ഷത്തിന് ഒരു സന്ദേശം കൂടി നൽകുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. സ്പീക്കർക്കെതിരെയുള്ള അവിശ്വാസ പ്രമേയം കാലതാമസമില്ലാതെ ചർച്ച ചെയ്യുകയും അവസാനിപ്പിക്കുകയും ചെയ്‌തേക്കും.

സർക്കാരോ പ്രതിപക്ഷമോ അഭ്യർഥിച്ചാലും തന്റെ നിലപാടിൽ നിന്ന് പിന്മാറാൻ ഓം ബിർള തയ്യാറായേക്കില്ല. തന്റെ നിലപാട് ചൊവ്വാഴ്ച തന്നെ കണ്ട പ്രതിപക്ഷ അംഗങ്ങളേയും സർക്കാർ പ്രതിനിധികളേയും അദ്ദേഹം അറിയിച്ചതായാണ് വിവരം.

നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിയെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതിരുന്നതും, ബഹളം ചൂണ്ടിക്കാട്ടി എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തതുമാണ് സ്പീക്കര്‍ക്കെതിരെ രംഗത്തു വരാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്. പ്രതിപക്ഷ എംപിമാരെ ഈ സമ്മേളന കാലയളവു വരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്പീക്കറുടെ നടപടി പക്ഷപാതപരമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. മുന്‍ കരസേനാ മേധാവി എംഎം നരവനെയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ രാഹുല്‍ ഉന്നയിച്ചതാണ് ലോക്‌സഭയില്‍ വന്‍ ബഹളങ്ങള്‍ക്ക് വഴിതെളിച്ചത്.

ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയെ പദവിയില്‍ നിന്നും നീക്കം ചെയ്യുന്നതിനായി ഇന്ത്യാ മുന്നണി പാര്‍ട്ടികളിലെ 118 എംപിമാരുടെ ഒപ്പുകളോടു കൂടിയ നോട്ടീസാണ് ലോക്സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിങ്ങിന് കൈമാറിയത്. ലോക്‌സഭയുടെ ചരിത്രത്തില്‍ ഇതു നാലാം തവണയാണ് അവിശ്വാസ നോട്ടീസ് നല്‍കുന്നത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 94(സി) പ്രകാരമാണ് സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ഗൗരവ് ഗോഗോയ്, മുഹമ്മദ് ജാവേദ് എന്നിവരാണ് ഈ നോട്ടീസ് സമര്‍പ്പിച്ചത്. സ്പീക്കര്‍ ഓം ബിര്‍ല അങ്ങേയറ്റം പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.

സഭാനടപടികളില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് സംസാരിക്കാന്‍ അനുവാദം നല്‍കുന്നില്ല. ഇതു മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. 14 ദിവസത്തിന് ശേഷമാകും നോട്ടീസ് പരിഗണിക്കുക. എന്‍ഡിഎ ഭരണത്തില്‍ ഇത് ആദ്യമായിട്ടാണ് സ്പീക്കര്‍ക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. നോട്ടീസ് 14 ദിവസത്തിന് ശേഷം പരിഗണിക്കും. ഉച്ചയോടെ പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവുമായി ചര്‍ച്ച നടത്തിയെ ങ്കിലും സമവായമാകാത്തതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!