ട്രെയിൻ യാത്രയിൽ  പീഡനത്തിനിരയായി സൗമ്യ  കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 15 വർഷം;  ഇന്നും തോരാത്ത കണ്ണീരോടെ അമ്മ സുമതി

കവളപ്പാറ : ട്രെയിൻ യാത്രക്കിടെ പീഡനത്തിനിരയായി സൗമ്യ എന്ന 22 കാരി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 15 വർഷം. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കെ ജയിൽചാടിയ പ്രതി ഗോവിന്ദച്ചാമി വിയ്യൂർ അതീവ സുരക്ഷ ജയിലിൽ ഏകാന്ത തടവിൽ കഴിയുകയാണ്. കൊടും ക്രൂരതയിൽ കേരളം നടുങ്ങിയ സംഭവം നടന്ന് വർഷങ്ങൾക്കിപ്പുറവും തോരാത്ത കണ്ണീരോടെയാണ് അമ്മ സുമതി.

ഷൊർണൂർ- നിലമ്പൂർ റെയിൽപാതയ്ക്ക് സമീപത്തെ കവളപ്പാറയിലെ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന സുമതിക്ക് ട്രെയിൻ ശബ്ദം പോലും നീറുന്ന ഓർമ്മയാണ്.  കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സൗമ്യ. 2011 ഫെബ്രുവരി ഒന്ന് ചൊവ്വാഴ്ച, ഷൊർണൂരിലെ വീട്ടിലേക്ക് പാസഞ്ചർ ട്രെയിനിൽ വരും വഴി തൃശൂർ വള്ളത്തോൾ നഗറിനടുത്ത് വെച്ചായിരുന്നു പ്രതി ഗോവിന്ദച്ചാമിയുടെ ആക്രമണം. പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കേ അഞ്ചാം നാൾ മരണം സംഭവിച്ചു. ഇക്കഴിഞ്ഞ ജൂലൈയിൽ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയപ്പോൾ സുമതിയുടെ മനസും നീറിപ്പുകഞ്ഞു. പിടിയിലായപ്പോൾ ആശ്വാസം. പക്ഷെ ജയിൽ ചാടിയതിൻറെ അന്വേഷണം എവിടെയെത്തിയെന്നാണ് ഈ  അമ്മയുടെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!