ഇന്ത്യയുടെ റണ്‍മല താണ്ടാനായില്ല, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം…

നവി മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

21 പന്തില്‍ 45 റണ്‍സെടുത്ത സ്റ്റബ്‌സാണ് സൗത്താഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 21 പന്തില്‍ 44 റണ്‍സെടുത്ത റയാന്‍ റിക്കില്‍ട്ടണ്‍, 19 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത നായകന്‍ എയ്ഡന്‍ മക്രം, 23 പന്തില്‍ 35 റണ്‍സെടുത്ത ജേസണ്‍ സ്മിത്ത്, 14 പന്തില്‍ 30 റണ്‍സ് മാര്‍ക്കോ ജാന്‍സണ്‍ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 240 റണ്‍സെടുത്തത്. ഓപ്പണറായി ഇറങ്ങി 20 പന്തില്‍ ഏഴ് സിക്‌സും രണ്ട് ഫോറും അടിച്ച് 53 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഇഷാന്‍ കിഷന്‍ (20 പന്തില്‍ 53), അഭിഷേക് ശര്‍മ (18 പന്തില്‍ 24), തിലക് വര്‍മ (18 പന്തില്‍ 45), ഹര്‍ദിക് പാണ്ഡ്യ (10 പന്തില്‍ 30), സൂര്യകുമാര്‍ യാദവ് (16 പന്തില്‍ 30), അക്ഷര്‍ പട്ടേല്‍ (18 പന്തില്‍ 29) എന്നിങ്ങനെ ഇന്ത്യയ്ക്കു വേണ്ടി ബാറ്റെടുത്തവരെല്ലാം തിളങ്ങി. ക്രീസിലിറങ്ങിയവരെല്ലാം തകര്‍ത്തടിച്ച മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല.

ഇന്ത്യക്കായി അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനുമാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. അഭിഷേക് ശര്‍മയെ കാഴ്ചക്കാരനാക്കിയാണ് കിഷന്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്.ആന്റിച്ച് നോര്‍ക്യ എറിഞ്ഞ പവര്‍ പ്ലേയിലെ അഞ്ചാം ഓവറില്‍ നാലു സിക്‌സും ഒരു ഫോറും അടക്കം 29 റണ്‍സാണ് കിഷന്‍ അടിച്ചുകൂട്ടിയത്. ഫിഫ്റ്റി അടിച്ചതിന് പിന്നാലെ ഇഷാന്‍ കിഷന്‍ റിട്ടയേര്‍ഡ് ഔട്ടായി ക്രീസ് വിട്ടു. പവര്‍ പ്ലേ പൂര്‍ത്തിയായതിന് പിന്നാലെ 18 പന്തില്‍ 24 റണ്‍സടിച്ച അഭിഷേക് ശര്‍മയും റിട്ടയേര്‍ഡ് ഔട്ടായി മടങ്ങി.

പരിക്കിനുശേഷം ടീമില്‍ തിരിച്ചെത്തിയ തിലക് വര്‍മയാണ് മൂന്നാം നമ്പറില്‍ ക്രീസിലെത്തിയത്. 19 പന്തില്‍ 45 റണ്‍സടിച്ച തിലക് മൂന്ന് സിക്‌സും മൂന്ന് ഫോറും പറത്തിയപ്പോള്‍ 16 പന്തില്‍ 30 റണ്‍സടിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് രണ്ട് ഫോറും രണ്ട് സിക്‌സും പറത്തി. തിലകിനെ മാര്‍ക്കോ യാന്‍സന്‍ ബൗള്‍ഡാക്കിയപ്പോള്‍ സൂര്യകുമാറിനെ മഫാകയുടെ പന്തില്‍ ജോര്‍ജ് ലിന്‍ഡെ പിടികൂടി. ഇരുവരും മടങ്ങിയശേഷം ക്രിസിലൊരുമിച്ച റിങ്കു സിംഗും അക്‌സര്‍ പട്ടേലും ഇന്ത്യയെ മുന്നോട്ട് നയിച്ചു. 13 പന്തില്‍ 16 റണ്‍സടിച്ച റിങ്കു അവസാന ഓവറുകളില്‍ റണ്ണുയര്‍ത്താനുള്ള ശ്രമത്തില്‍ മടങ്ങിയപ്പോള്‍ 10 പന്തില്‍ 30 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും 23 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്ന അക്ഷര്‍ പട്ടേലും ചേര്‍ന്ന് ഇന്ത്യയെ 240 റണ്‍സിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!