‘ചര്‍ച്ചയ്ക്കില്ലെങ്കില്‍ ആക്രമണം ഉടന്‍’, ഭീഷണിയുമായി ട്രംപ്; നേരിടുമെന്ന് ഇറാന്‍; യുദ്ധഭീതിയില്‍ പശ്ചിമേഷ്യ

വാഷിങ്ടണ്‍: ആണവായുധം ഉപേക്ഷിച്ച് ഉടന്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാന് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. നേരത്തെ ഇറാന് മേല്‍ യുഎസ് നടത്തിയ ഓപ്പറേഷന്‍ മിഡനൈറ്റ് ഹാര്‍മര്‍ എന്ന സൈനിക നീക്കത്തേക്കാള്‍ കടുത്ത പ്രഹരം നേരിടുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാല്‍ ട്രംപിന്റെ മുന്നറിയിപ്പ് തള്ളുന്ന നിലപാടാണ് ഇറാന്‍ സ്വീകരിച്ചത്.

തങ്ങളുടെ കപ്പല്‍ പട ഇറാനെ ലക്ഷ്യമിട്ട് നിങ്ങുകയാണ് എന്നും ട്രംപ് ആവര്‍ത്തിച്ചു. കരുത്തോടെ കൃത്യമായ ലക്ഷ്യത്തോടെ വളരെ വേഗത്തില്‍ വലിയൊരു കപ്പല്‍പ്പട ഇറാനെ ലക്ഷ്യമിട്ട് നീങ്ങുന്നു. വെനസ്വേലയിലേക്ക് അയച്ചതിനേക്കാള്‍ വലിയ സംഘമാണിത്. എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിക്കപ്പലാണിതിനെ നയിക്കുന്നത്. വലിയ പ്രഹരശേഷിയോടെ ദൗത്യം പൂര്‍ത്തിയാക്കാന്‍ പ്രാപ്തമാണ് ഈ പട” എന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കി.

ഭീഷണികളുടെ അന്തരീക്ഷത്തില്‍ ചര്‍ച്ച സാധ്യമല്ലെന്നാണ് ഇറാന്റെ നിലപാട്. ചര്‍ച്ചകളുടെ സാധ്യത തള്ളിക്കൊണ്ട് വിദേശകാര്യമന്ത്രി അബ്ബാസ് അരഗാച്ചിയാണ് ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ച വേണമെങ്കില്‍ ഭീഷണിയും യുക്തിരഹിതമായ ആവശ്യങ്ങളും അവസാനിപ്പിക്കണം എന്നും ഇറാന്‍ വ്യക്തമാക്കുന്നു. ഇതോടെ പശ്ചിമേഷ്യയില്‍ യുദ്ധ ഭീതി ശക്തമായി.

തങ്ങള്‍ക്ക് എതിരായ സൈനിക നീക്കത്തിന് സഹായം നല്‍കുന്ന രാജ്യങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുമെന്ന് അയല്‍ രാജ്യങ്ങള്‍ക്കും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. നിങ്ങളുടെ പരിധിയിലുള്ള ‘മണ്ണ്, ആകാശം, ജലം’ എന്നിവ ഇറാനെതിരായ നീക്കങ്ങള്‍ക്ക് ഉപയോഗിക്കുന്ന നിലയുണ്ടായില്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കമാന്‍ഡറുടെ മുന്നറിയിപ്പ്. അതിനിടെ, ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ പ്രദേശം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് യുഎഇയും സൗദിയും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!