‘പൊതിയിൽ ഈന്തപ്പഴം മാത്രമാവില്ല, സംസം വെള്ളവും കാണും; ലീഗ് നേതാക്കളെ കണ്ട് മടങ്ങുംവഴി മാറിനൽകിയതാവും’

മലപ്പുറം : ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള കൂടിക്കാഴ്ചയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നൽകിയ വിശദീകരണത്തെ പരിഹസിച്ച് മുൻ മന്ത്രി കെ ടി ജലീൽ. പോറ്റി കൊടുത്ത പൊതിയിൽ ഈന്തപ്പഴം മാത്രമാവില്ല, സംസം വെള്ളത്തിന്റെ കുപ്പികൂടി കണ്ടേക്കുമെന്ന് ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

പോറ്റി ഉംറ കഴിഞ്ഞ് വന്ന ലീഗ് നേതാക്കളെ കണ്ട് മടങ്ങുന്ന വഴിക്കാണോ യുഡിഎഫ് കണ്‍വീനറെ കണ്ടതെന്നും അദ്ദേഹം ചോദിച്ചു. അവിടെനിന്ന് കിട്ടിയ പൊതി അബദ്ധത്തില്‍ അടൂര്‍ പ്രകാശിന് നല്‍കിയതാകുമോ എന്ന് അന്വേഷിക്കു ന്നത് നന്നാകുമെന്നും ജലീല്‍ പരിഹസിച്ചു.

നേരത്തെ, ബെംഗളൂരുവില്‍ വെച്ച് തന്നെ കാണാന്‍വന്ന പോറ്റി നല്‍കിയ പൊതിയില്‍ ഈന്തപ്പഴവും മറ്റ് ചെറിയ സാധനങ്ങളുമായിരുന്നുവെന്ന് അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. തന്റെ മണ്ഡലത്തിലെ വോട്ടറായ പോറ്റിയോട് ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള മാന്യത മാത്രമാണ് കാണിച്ചതെന്നും സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട വിവരമറിഞ്ഞതോടെ ബന്ധം വിച്ഛേദിച്ചതായും അടൂര്‍ പ്രകാശ് വ്യക്തമാക്കി. തന്റെ രാഷ്ട്രീയ പ്രതിച്ഛായ തകര്‍ക്കാന്‍ ബോധപൂര്‍വ്വം വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നാണ് അടൂര്‍ പ്രകാശിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!