തിരുവനന്തപുരം : 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമെന്ന് എൻഡിടിവി സർവേ. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.
‘വോട്ട് വൈബ് ഇന്ത്യ’ കേരള ട്രാക്കർ സർവേ റിപ്പോർട്ട് പ്രകാരം പിണറായി വിജയൻ സർക്കാരിന്റെ പ്രകടനത്തിൽ പകുതിയിലധികം ജനങ്ങളും അതൃപ്തരാണ്. ഏകദേശം 52 ശതമാനം പേർ സർക്കാരിന്റെ പ്രവർത്തനം മോശം അല്ലെങ്കിൽ വളരെ മോശം ആണെന്ന് അഭിപ്രായപ്പെട്ടു. വെറും 23.8 ശതമാനം പേർ മാത്രമാണ് സർക്കാരിന്റെ പ്രവർ ത്തനം മികച്ചതെന്ന് രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണം എന്ന ചോദ്യത്തിന് ജനങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് (22.4%). നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ 18 ശതമാനം പിന്തുണയോടെ രണ്ടാമതും, സി.പി.ഐ.എം നേതാവ് കെ.കെ. ശൈലജ 16.9 ശതമാനം പിന്തുണയോടെ തൊട്ടുപിന്നാലെയുമുണ്ട്. ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറിന് 14.7 ശതമാനവും കോൺഗ്രസ് നേതാവ് ശശി തരൂരിന് 9.8 ശതമാനവുമാണ് പിന്തുണ.
കേരളത്തിൽ യുഡിഎഫിന് വോട്ടുവിഹിതത്തിലും മുൻതൂക്കമുണ്ടാകുമെന്നും സർവേയിൽ പറയുന്നു. യുഡിഎഫിന് 32.7 ശതമാനവും എൽഡിഎഫിന് 29.3 ശതമാനവും എൻഡിഎയ്ക്ക് 19.8 ശതമാനവും വോട്ടു ലഭിക്കും. എങ്കിലും 42 ശതമാനം വോട്ടർമാരും കോൺഗ്രസിലെ ഗ്രൂപ്പിസത്തെ ഒരു പ്രധാന ആശങ്കയായി കാണുന്നുണ്ടെന്ന് സർവ്വെ പറയുന്നു.
