നെടുമ്പാശേരി സ്റ്റേഷൻ യാഥാര്‍ഥ്യമാവുന്നു, നിർമാണത്തിന് കരാർ ക്ഷണിച്ച് റെയിൽവേ

തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കാനുള്ള നടപടികള്‍ ട്രാക്കിലേക്ക്. സ്റ്റേഷന്‍ നിര്‍മാണത്തിനുള്ള കരാര്‍ കരാര്‍ ക്ഷണിച്ചു. 7.56 കോടി രൂപയാണ് അടങ്കല്‍ തുകയ്ക്കാണ് റെയില്‍വേ ഗതിശക്തി വിഭാഗം കരാര്‍ ക്ഷണിച്ചത്. ഫെബ്രുവരി 5 വരെയാണ് കരാറിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം.

സിയാലിന്റെ സോളാര്‍ പാടം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് സമീപത്താണ് റെയില്‍വെ സ്റ്റേഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിന് ചേര്‍ന്ന് റെയില്‍വെ ട്രാക്ക് കടന്നു പോകുന്ന ഏറ്റവും അടുത്ത പ്രദേശമാണിത്. കിഴക്കുവശത്ത് സ്റ്റേഷന്‍ മന്ദിരവും, ഇരു ഭാഗത്തും 600 മീറ്റര്‍ നീളമുള്ള പ്ലാറ്റുഫോമുകളും ഫുട്ട്ഓവര്‍ ബ്രിജും ലിഫ്റ്റും പാര്‍ക്കിങ് സൗകര്യങ്ങളും ഉള്‍പ്പെടുന്നതാണു പദ്ധതി. 9 മാസമാണു നിര്‍മാണ കാലാവധി. റെയില്‍വെ ഭൂമിയും ആവശ്യത്തിനുള്ളതിനാല്‍ ഭൂമിയേറ്റടുക്കലും പ്രതിസന്ധിയാകില്ലെ ന്നതാണ് നെടുമ്പാശ്ശേരിയുടെ പ്രത്യേകത.

കൊച്ചി വിമാനത്താവളത്തിലേക്കു പോകുന്ന യാത്രക്കാര്‍ക്ക് വലിയ സഹായമാകുന്നതായിരിക്കും റെയില്‍വെ സ്റ്റേഷന്‍. വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് നല്‍കുന്ന നിലയിലാണ് സ്‌റ്റേഷന്‍ എന്നായിരുന്നു റെയില്‍വെ അധികൃതരുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍എന്‍ സിങ് നേരത്തെ സ്ഥലം സന്ദര്‍ശിച്ചപ്പോഴും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

വിമാനത്താവളത്തിന് സമീപം റെയില്‍വേ സ്റ്റേഷന്‍ എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇ അഹമ്മദ് കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും പദ്ധതി മുന്നോട്ടു പോയില്ല. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഇടപെട്ടാണു പദ്ധതി വീണ്ടും അനുമതിക്കു സമര്‍പ്പിച്ചത്. പദ്ധതി വിഭാവനം ചെയ്യുന്ന പ്രദേശത്തിന്റെ പരിശോധന ഒക്ടോബറില്‍ നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ചാലക്കുടി എംപി ബെന്നി ബെഹന്നാന് നല്‍കിയ മറുപടിയില്‍ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!