പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് എഫ്‌ഐആര്‍. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കാമസംതൃപ്തി അടയുക എന്ന ലക്ഷ്യത്തോടെയാണ് സമൂഹമാധ്യമം വഴി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി. ഒരുമിച്ച് ജീവിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗിക ചൂഷണം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2024 ഏപ്രില്‍ എട്ടിന് പത്തനംതിട്ട ജില്ലയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് രാഹുല്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് റൂമിലെത്തിയ ഉടന്‍ തന്നെ യുവതിയെ കടന്നു പിടിക്കുകയും, ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ മുഖത്ത് തുപ്പുകയും അടിക്കുകയും ചെയ്തു. വലിയ ശാരീരിക ഉപദ്രവമാണ് യുവതി നേരിട്ടതെന്നും എഫ്‌ഐആറില്‍ പറയുന്നു.
രാഹുല്‍ ഒരു സ്ഥിരം കുറ്റവാളി (ഹാബിച്വല്‍ ഒഫന്‍ഡര്‍) ആണെന്നത് അടക്കമുള്ള ഗുരുതര പരാമര്‍ശങ്ങള്‍ അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. കേസ് എടുക്കുന്നതിന് മുന്‍പുതന്നെ പ്രതി പരാതിക്കാരിയെ ഭീഷണിപ്പെടുത്തി. എംഎല്‍എ എന്ന അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബര്‍ ആക്രമണങ്ങളിലൂടെ മാനസികമായി തളര്‍ത്താന്‍ സാധ്യതയുണ്ട്. പരാതിക്കാരിയുടെ ജീവന് തന്നെ രാഹുല്‍ ഭീഷണിയാണെന്നും അവരുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തി മാനസിക സമ്മര്‍ദ്ദത്തിലാക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
മൂന്നാം ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കഴിഞ്ഞ രാത്രി 12.30 ഓടെ നാടകീയമായി അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ക്രൂരമായ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലാണ് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
