എ സി മൊയ്തീന്റെയും ,സേവ്യർ ചിറ്റിലപ്പിള്ളിയുടെയും ദൂതൻ ജാഫറിനെ ബന്ധപ്പെട്ടു,ഡീൽ ഉറപ്പിച്ച്;  ആരോപണവുമായി ഷാനവാസ്

തൃശൂർ : വടക്കാഞ്ചേരി തിരഞ്ഞെടുപ്പ് അട്ടിമറിയില്‍ രണ്ട് എംഎല്‍എമാര്‍ക്ക് പങ്കുണ്ടെന്ന ആരോപണവുമായി വള്ളത്തോള്‍നഗര്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും ജാഫറിന്റെ ഫോണ്‍ സംഭാഷണം പുറത്തുവിടുകയും ചെയ്ത പി ഐ ഷാനവാസ്.

മുന്‍ മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എ സി മൊയ്തീന്‍, വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ക്ക് പങ്കുണ്ടെന്നാണ് ഷാനവാസിന്റെ ആരോപണം. ജാഫറിന്റെ ഫോണ്‍ സംഭാഷണവും ഫോണ്‍ രേഖകളും പരിശോധിക്കണം. സര്‍ക്കാരിനെ ബാധിക്കുന്ന വിഷയമാണ്. സ്വാഭാവിക മായി വിജിലന്‍സിന് മേല്‍ സമ്മര്‍ദമു ണ്ടാകാമെന്നും ഷാനവാസ് പറഞ്ഞു.

വിജിലന്‍സ് ഇതുവരെ ജാഫറിനെ ചോദ്യം ചെയ്തിട്ടില്ലെന്നും തങ്ങളുമായി സംസാരിച്ചിട്ടില്ലെന്നും ഷാനവാസ് പറഞ്ഞു. വിജിലന്‍സ് നിലവില്‍ പ്രാഥമിക അന്വേഷണമാണ് നടത്തുന്നത്. ശബ്ദരേഖയല്ലാത്ത മറ്റ് രേഖകള്‍ ഉണ്ടോ എന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ എ സി മൊയ്തീന്റെ ദൂതന്‍ ജാഫറിനെ സമീപിച്ചു.

അതിന് ശേഷം വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളിയുടെ ദൂതനും ജാഫറിനെ ബന്ധപ്പെട്ടു. ഡീല്‍ ഉറപ്പിച്ച് നടത്തിയ കച്ചവടമാണ് 27-ാം തീയതി കണ്ടത്. ഇതിനൊക്കെ തെളിവുണ്ട്. ജാഫറിന്റെ ഫോണ്‍ രേഖകള്‍ അടിയന്തരമായി പരിശോധിക്കണം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമുള്ള ജാഫറിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചാല്‍ എ സി മൊയ്തീന്റെ പങ്ക് മനസിലാകുമെന്നും ഷാനവാസ് പറഞ്ഞു.

തന്റെ കൈവശമുള്ള ഫോണ്‍ സംഭാഷണം അടക്കമുള്ളവ വിജിലന്‍സിന് കൈമാറുമെന്നും ഷാനവാസ് വ്യക്തമാക്കി. സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. രാഷ്ട്രീയമായി വിഷയത്തെ നേരിടാനാണ് തീരുമാനം. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഈ രീതി തുടരാന്‍ അനുവദിക്കില്ലെന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!